
കോഴിക്കോട് : സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, ഇരകൾക്ക് അതിവേഗം നീതി ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കേരളാ പോലീസിന്റെ വനിതാ സെല്ലിനു കീഴിൽ വിമെൻ സേഫ്റ്റി ഡിവിഷന് തുടക്കമായി.ഡിവിഷൻ്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട്ട് നടന്നു.ഡിജിപി റവാഡ എ. ചന്ദ്രശേഖർ ഉദ്ഘാടനം നിർവഹിച്ചു.സ്ത്രീസുരക്ഷയ്ക്കായി പോലീസ് സംവിധാനത്തെ ശക്തപ്പെടുത്തേണ്ട ഘട്ടമാണ് ഇന്നുള്ളതെന്നും പോലീസ് സ്റ്റേഷനുകളിൽ പരാതിയുമായെത്തുന്ന സ്ത്രീകൾക്ക് അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.പോലീസ് സ്റ്റേഷനുകളിലെ വനിതാ എസ്‌ഐമാർക്ക് ‘വിമെൻ സേഫ്റ്റി ഓഫീസർ’ ചുമതല നൽകിയാണ് പ്രവർത്തനം.സംസ്ഥാനതലത്തിൽ വിമെൻ സെൽ എഐജിക്കും ജില്ലാതലങ്ങളിൽ നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് ഡിവൈഎസ്‌പിക്കും ജില്ലാ വിമെൻ സെല്ലിലെ ഇൻസ്പെക്ടർക്കുമാണ് പദ്ധതിയുടെ ഏകോപനച്ചുമതല. മാസത്തിൽ ഒരുതവണ യോഗം വിളിച്ച് പരാതികളുടെ അന്വേഷണപുരോഗതിയെക്കുറിച്ച് വിലയിരുത്തണമെന്നതാണ് പദ്ധതിയുടെ അജണ്ട.
ചടങ്ങിൽ വച്ച് കോഴിക്കോട് സിറ്റി പോലീസിലെ മൂന്ന് വനിതാ എസ്‌ഐമാർക്ക് വിമെൻ സേഫ്റ്റി ഓഫീസർ ബാഡ്ജ് നൽകി.നടക്കാവ് സ്റ്റേഷനിലെ എൻ. ലീല, ടൗൺ സ്റ്റേഷനിലെ സി.എസ്. ശ്രീസിത, വനിതാ സ്റ്റേഷനിലെ കെ.കെ. തുളസി എന്നിവർക്കാണ് ബാഡ്ജ് നൽകിയത്.ഉദ്ഘാടനത്തോടനുബന്ധിച്ച് ഗാർഹികപീഡനത്തിനിരയായവരുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധപ്രവർത്തകരുടെയും സംഗമം നടന്നു.ഇതിനിടെ ഡൗറി പ്രോഹിബിഷൻ ഓഫീസറുടെ റിപ്പോർട്ടുണ്ടായിട്ടും പന്നിയങ്കര പോലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെതിരേ ഉദ്യോഗസ്ഥരിൽ ചിലർ പരാതിയുമായെത്തി.തുടർന്ന് എഡിജിപി എസ്. ശ്രീജിത്ത് യോഗത്തിൽ ഹാജരായിരുന്ന സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് നടപടിക്ക് നിർദേശം നൽകി.ചടങ്ങിൽ സോഷ്യൽ പോലീസിങ് ഡിവിഷൻ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡിഐജി അജിതാ ബീഗം അധ്യക്ഷയായി.എഡിജിപി എസ്. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തി.നോർത്ത് സോൺ ഐജി രാജ്പാൽ മീണ, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണൻ, കോഴിക്കോട് സിറ്റി അഡീഷണൽ എസ്‌പി പി. ബിജുരാജ്,കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് എസിപി കെ.എ. ബോസ്, വിമെൻ സെൽ എഐജി ബാസ്റ്റിൻ സാബു എന്നിവർ സംസാരിച്ചു.




