
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച് എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് ജഡ്ജി ഹണി എം. വര്‍ഗീസ്. പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50000 രൂപ പിഴയും ആണ് കോടതി വിധിച്ചിരിക്കുന്നത്. എല്ലാ പ്രതികള്‍ക്കും ഈ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് 5 ലക്ഷം രൂപ പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണം എന്നും കോടതി വിധിച്ചു. അതിജീവിതയ്ക്ക് ഏറ്റ അപമാനത്തിനൊപ്പം പ്രതികളുടെ പ്രായവും പരിഗണിച്ചു എന്ന് കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. പ്രതികളെല്ലാവരും 40 വയസിന് താഴെയുള്ളവരാണ് എന്ന് കോടതി നിരീക്ഷിച്ചു. വിചാരണ കാലയളവില്‍ തന്നെ പ്രതികള്‍ തടവില്‍ കഴിഞ്ഞതിനാല്‍ അത് കിഴിച്ചുള്ള കാലയളവ് ഇനി പ്രതികള്‍ ജയിലില്‍ കഴിഞ്ഞാല്‍ മതിയാകും. കൂട്ടബലാത്സംഗക്കേസ് ആണെന്ന് തെളിഞ്ഞിട്ടും ജീവപര്യന്തം ശിക്ഷയില്ലാതെയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
More news : വോട്ടുപെട്ടികൾ ഭദ്രം : വോട്ടെണ്ണൽ ശനിയാഴ്ച്ച രാവിലെ എട്ടു മുതൽ
പള്‍സര്‍ സുനി എന്ന എന്‍എസ് സുനില്‍ കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വിപി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ക്കാണ് കൂട്ടബലാത്സംഗ കേസില്‍ 20 വര്‍ഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം എന്ന് വിധിയില്‍ പറഞ്ഞിരിക്കുന്നത്.തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകള്‍ വിധിയെ ബാധിച്ചിട്ടില്ല എന്നും ജഡ്ജി വ്യക്തമാക്കി. കേസിലെ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് ലഭിച്ചത്. പ്രതികളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. എന്നാല്‍ വിധി നിരാശാജനകമാണ് എന്നും അപ്പീല്‍ പോകുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികള്‍ നടത്തിയതെന്നും എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒന്നാം പ്രതിയാണ് യഥാര്‍ത്ഥ പ്രതിയെന്നും മറ്റുള്ളവര്‍ ഒന്നാം പ്രതിയെ സഹായിക്കുകയായിരുന്നുവെന്നും വിചാരണ കോടതി ചൂണ്ടിക്കാണിച്ചിരുന്നു.നേരത്തെ ഡിസംബര്‍ എട്ടിനാണ് നടിയെ ആക്രമിച്ച കേസിലെ വിധി പ്രഖ്യാപിച്ചത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണ് എന്ന് കോടതി വിധിച്ചിരുന്നു. നടന്‍ ദിലീപ് അടക്കം നാല് പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഈ കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. ഇന്ന് രാവിലെ ആറ് പ്രതികളുടെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വാദം വിചാരണക്കോടതിയില്‍ നടന്നിരുന്നു.
ശിക്ഷാവിധി സംബന്ധിച്ച് പ്രതികള്‍ക്ക് എന്താണ് പറയാന്‍ ഉള്ളത് എന്ന് കോടതി പ്രതികളോട് ഓരോരുത്തരോടുമായി ചോദിചച്ചിരുന്നു. വീട്ടില്‍ അമ്മ മാത്രമേയുള്ളു എന്നായിരുന്നു ഒന്നാം പ്രതിയായ പള്‍സര്‍ സുനി പറഞ്ഞത്. കേസില്‍ താന്‍ കുറ്റമൊന്നും വീട്ടില്‍ സുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേയുള്ളു എന്നായിരുന്നു രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി കരഞ്ഞ് കൊണ്ട് പറഞ്ഞു.ഈ കേസില്‍ അഞ്ചര കൊല്ലം ജയിലില്‍ കഴിഞ്ഞെന്നും ശിക്ഷാവിധിയില്‍ ഇളവ് വേണമെന്നും മാര്‍ട്ടിന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠന്റെ വാദം. ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് നാലാം പ്രതി വിജീഷും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അഞ്ചാം പ്രതി വടിംവാള്‍ സലിമും പറഞ്ഞു.കുടുംബത്തിന്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയില്‍ പറഞ്ഞത്. പ്രതികളെല്ലാം കോടതിയോട് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് തങ്ങളുടെ വാദങ്ങള്‍ നിരത്തിയത്.




