
തിരുവനന്തപുരം: മാധ്യമ മേഖലയിലെ ശമ്പള കുടിശ്ശിക അടക്കം പ്രശ്നങ്ങളിൽ കേരള പത്രപ്രവർത്തക യൂണിയനും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷനും നടത്തുന്ന പ്രക്ഷോഭത്തിന് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ പൂർണ പിന്തുണ. സമര പ്രഖ്യാപന കൺവെൻഷൻ ജനുവരി 28 നു കോഴിക്കോട് ചേരും. സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കുന്ന കൺവെൻഷൻ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് രൂപം നൽകും.
സി.ഐ. ടി.യു സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ യോഗത്തിലാണ് ഈ തീരുമാനം.
ശമ്പള പ്രതിസന്ധി ഏറ്റവും രൂക്ഷമായ മാധ്യമത്തിലും മംഗളത്തിലും അതത് സ്ഥാപനങ്ങളിലെ തൊഴിലാളികൾ മാസങ്ങളായി നടത്തുന്ന സമരത്തോട് മാനേജ്മെൻ്റുകൾ പുറം തിരിഞ്ഞു നിൽക്കുകയും തൊഴിൽ വകുപ്പിൻ്റെ ഭാഗത്തുനിന്ന് അനുകൂല ഇടപെടലുകൾ ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബഹുജന പ്രക്ഷോഭം.
എ.ഐ. ടി.യു.സി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
More news : മന്ത്രിയുടെ ഗൃഹസന്ദർശനം തുടങ്ങി:ബൈലൈൻ- 3 മന്ത്രി മുഹമ്മദ് റിയാസിന് കൈമാറി
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സിഐടിയു സംസ്ഥാന സെക്രട്ടറി വി. കെ ഗോപിനാഥ്, എച്ച്.എം.എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.ഫിറോസ് ഖാൻ, കെ. എ സൈഫുദ്ദീൻ, കെ.എൻ ഇ. എഫ് പ്രസിഡൻ്റ് വി.എസ് ജോൺസൺ എന്നിവർ സംസാരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണൻ, കെ.എൻ. ഇ. എഫ്
ജനറൽ സെക്രട്ടറി ജയ്സൺ മാത്യു, ട്രഷറർ ജമാൽ ഫൈറൂസ്, മാധ്യമം ജേർണലിസ്റ്റ് യൂണിയൻ ഭാരവാഹികളായ സുൽഹഫ്, ടി. നിഷാദ്, ബിജുനാഥ്, മാധ്യമം എംപ്ലോയീസ് യൂണിയൻ ഭാരവാഹികളായ ഫസലൂറഹ്മാൻ, അബ്ദുൾ ഹമീദ്, സജീവൻ, കേരള പത്രപ്രവർത്തക യൂണിയൻ മംഗളം സെൽ ഭാരവാഹികളായ ദിലീപ് കുമാർ, ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ സംയുക്ത ട്രേഡ് യൂനിയൻ സമിതിയുടെ ഭാഗമായ CITU, INTUC, STU, AITUC, HMS, SEWA തുടങ്ങി 12 ലേറെ സംഘടനക പ്രതിനിധികളും പങ്കെടുത്തു.സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച യോഗം തുടർ സമരങ്ങളിൽ നേതൃപരമായ പങ്കുവഹിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇരു സ്ഥാപനങ്ങളിലെയും തൊഴിൽ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തൊഴിൽ വകുപ്പ് മന്ത്രിക്ക് സംയുക്ത ട്രേഡ് യൂനിയൻ പരാതി നൽകുകയും മന്ത്രിതലത്തിൽ മാനേജ്മെൻ്റുമായി ചർച്ചക്ക് മുൻകൈ എടുക്കുകയും ചെയ്യും.




