
കോഴിക്കോട്: പോലീസ് ചെയ്യേണ്ട ജോലി ഓട്ടോ റിക്ഷ തൊഴിലാളികളെ ഏൽപ്പിക്കുന്നത് ആശാസ്യമല്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
ഇത് നിയമം കൈയിലെടുക്കുന്നതിന് പ്രേരണ നൽകുമെന്നും ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിൽ ഓട്ടോ ഡ്രൈവർമാർ ഓട്ടോറിക്ഷ നിയന്ത്രിക്കുന്നതും ആളുകളെ കയറ്റുന്നതും നേരിൽ കണ്ടിട്ടുള്ളതാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവർമാരുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
2016 മുതൽ നഗരത്തിൽ ഓട്ടോ ഓടിച്ച് ജീവിക്കുന്നയാൾ നൽകിയ പരാതിയിലാണ് നടപടി. ചില ഡ്രൈവർമാരുടെ നിയമ വിരുദ്ധ, അനാശാസ്യ പ്രവർത്തനങ്ങൾ എതിർത്തതിന്റെ ഫലമായി തങ്ങളെ ശാരിരികമായി ഉപദ്രവിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. ഇവർ നടത്തുന്ന മയക്കുമരുന്ന് വിതരണത്തിനെതിരെ പരാതിപ്പെട്ടാൻ ജീവഭയം കാരണം ആർക്കും കഴിയാറില്ല. റയിൽവേ പ്ലാറ്റ്ഫോം ഒന്ന്, നാല്, ആനി ഹാൾ റോഡ്, ലിങ്ക് റോഡ് എന്നിവിടങ്ങളിലാണ് ഇവരുടെ താവളം. റയിൽവേ സ്റ്റേഷനിൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനരഹിതമാണെന്നും പരാതിയിൽ പറയുന്നു.
റയിൽവേ പ്ലാറ്റ്ഫോമിൽ എത്തുന്നവരെ തർക്കം കൂടാതെ ഓട്ടോയിൽ കയറ്റിവിടാൻ സ്റ്റേഷനിലെ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സിറ്റി കമ്മീഷണർ റിപ്പോർട്ടിൽ പറഞ്ഞു. റയിൽവേ എയ്ഡ് പോസ്റ്റ് കൃത്യമായി പരിശോധിക്കാൻ നൈറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.




