Business
ബിഎംഎച്ചിൽ “റീലിവറി’നു തുടക്കം
ആധുനിക സൗകര്യങ്ങളോടെ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്പ്ലാന്റ് യൂണിറ്റ്

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ പീഡിയാട്രിക് ആൻഡ് റോബോട്ടിക് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗത്തിനു തുടക്കം. സാധാരണക്കാർക്ക് കരൾമാറ്റിവയ്ക്കൽ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ “റീലിവർ’ പദ്ധതിയുമായി പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. കുട്ടികൾക്കുള്ള കരൾ മാറ്റവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പലപ്പോഴും സംസ്ഥാനത്തിനു പുറത്തു പേകേണ്ടിവരുന്ന സാഹചര്യത്തിലാണ് ഏറ്റവും നൂതനമായ റോബോട്ടിക്ക് സംവിധാനം ബിഎംഎച്ച് ഒരുക്കുന്നതെന്നതും ശ്രദ്ധേയം.
നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ച് നിർധനരോഗികൾക്ക് ചികിത്സാ ചെലവുകൾ കുറച്ചു നൽകും. ജീവനു വേണ്ടി നിശബ്ദം പോരാടുന്നവർക്കുള്ള പ്രതീക്ഷയുടെ കൈനീട്ടമാണ് ഇതെന്ന് മോഹൻലാൽ പറഞ്ഞു. പിറന്നാൾ ദിനത്തിൽ വിഡിയൊ വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്.
രാജ്യത്തെ പ്രമുഖ കരൾമാറ്റ വിദഗ്ധനായ ഡോ. ജോയ് വർഗീസിന്റെ നേതൃത്വത്തിലുള്ള ടീമാണ് യൂണിറ്റിനെ നയിക്കുക. 1500 ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള അദ്ദേഹം സർക്കാർ, പ്രൈവറ്റ് ആശുപത്രികളിൽ ദശാബ്ദങ്ങളായി സേവനം നടത്തി വരുന്നു. ഡോ. വിവേക് വിജ് ഉൾപ്പെടെയുള്ള അവയവമാറ്റ വിദഗ്ധർ യൂണിറ്റിന്റെ ഭാഗമാണ്. അവയവ ദാനത്തിൽ ദാതാവിന്റെ സുരക്ഷ 100 ശതമാനം ഉറപ്പാക്കുന്നതിൽ ഡോ. വിവേകിന്റെ വൈദഗ്ധ്യം ആഗോളതലത്തിൽ പ്രശംസ നേടിയതാണ്.
ആശുപത്രി ചെയർമാനും എംഡിയുമായ ഡോ. കെജി അലക്സാണ്ടർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയ കാലത്തിന്റെ ചലനങ്ങൾക്കനുസരിച്ച് ആധുനിക സാങ്കേതിക സൗകര്യങ്ങൾ സംയോജിപ്പിച്ചു വളരുന്നതിന്റെ ഭാഗമായി ഇനിയും മാറ്റങ്ങൾ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റ് ആവശ്യമുള്ളവർക്കെല്ലാം ലഭ്യമല്ലെന്നും കരൾ മാറ്റിവച്ചശേഷമുള്ള പരിചരണവും നിർണായകമാണെന്നും ഡോ. ജോയ് വർഗീസ് പറഞ്ഞു. മുമ്പ് ബേബി മെമ്മോറിയൽ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നവർ അനുഭവങ്ങൾ പങ്കുവച്ചു.
ആശുപത്രി സിഇഒ ഡോ. അനന്ത് മോഹൻ പൈ, ഡോ. വിവേക് വിജ്, ഡോ. ഐ.കെ. ബിജു, ഡോ. ഷൈലേഷ് ഐക്കോട്ട്, വിശ്വശാന്തി ഫൗണ്ടേഷൻ പ്രതിനിധി അനുരഞ്ജ് എന്നിവർ സംസാരിച്ചു.