
കോഴിക്കോട് : സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലുണ്ടാകുന്ന സംഘർഷവും ഗതാഗതനിയമലംഘനങ്ങളും മറ്റ് കുറ്റകൃത്യങ്ങളും കണ്ടെത്തുന്നതിന് നഗരത്തിലെ എല്ലാ എസ്.എച്ച്.ഒ. മാർക്കും നിർദ്ദേശം നൽകിയതായി സിറ്റി പോലീസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സ്വകാര്യബസുകളിൽ മൊബൈൽ ഗുണ്ടാപ്പട എന്ന തലക്കെട്ടിൽ സ്വകാര്യബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് നൽകിയത്.
ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും കർശനനിയമനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബസുകളുടെ സമയത്തെ ചൊല്ലിവാക്കേറ്റവും അടിപിടിയും നടക്കുന്നുണ്ട്. ജീവനക്കാരിൽ ഭൂരിഭാഗവും ചെറുപ്പക്കാരും ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരുമാണ്. അശാസ്ത്രിയമായി പെർമിറ്റ് നൽകുന്നതിനാൽ ഒരു റൂട്ടിൽ ഒരു മിനിറ്റിൽ രണ്ട് ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിനിടയിൽ ഗതാഗതകുരുക്കുണ്ടായാൽ ബസുകൾ തമ്മിൽ മത്സരവും സമയത്തെചൊല്ലി തർക്കവുമുണ്ടാകുന്നു. നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. മിക്ക ബസുകളും സമയക്രമം പാലിക്കാതെ ട്രിപ്പ് മുടങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ബസുകൾ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ട് 2024 സെപ്റ്റംബർ 20 വരെ സിറ്റിയിൽ 22 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. മദ്യപിച്ച് ബസോടിക്കുന്നവരെ കണ്ടെത്താൻ സ്പേഷ്യൽ ഡ്രൈവുകൾ നടത്താറുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ബസ് ജീവനക്കാർക്ക് ബുധൻ, ശനി ദിവസങ്ങളിൽ ട്രാഫിക് കോൺഫറൻസ് ഹാളിൽവച്ച് ബോധവൽക്കരണ ക്ലാസുകൾ നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെന്റ് ചെയ്യാറുണ്ട്. തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കും. വാർത്തക്ക് ആധാരമായ വിഷയത്തിൽ കോഴിക്കോട് സിറ്റി പോലീസ് ക്രിയാത്മകമായി ഇടപെടുന്ന സാഹചര്യത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.