KERALAlocaltop news

ഐക്യദാർഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു

 

മാരാമൺ: ലോകത്തെമ്പാടും ക്രൈസ്തവ സഭ നേരിടുന്ന പീഡനങ്ങൾക്കെതിരെ നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസിൻ്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ കൂട്ടായ്മ മാരാമൺ സുവാർത്ത ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ചു.

സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്
റവ. തോമസ് എം പുളിവേലിൽ അധ്യക്ഷത വഹിച്ചു.
സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട് സന്ദേശം നൽകി.
റവ ഷാജി കെ ജോർജ്, റവ.ഫാദർ മാത്യുകുട്ടി പി കെ, തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് അംഗം റീനാ തോമസ്, അനീഷ് തോമസ്, റവ ഡോ ആർ ആർ തോമസ് വട്ടപറമ്പിൽ,ബാബു വെൻമേലി, പാസ്റ്റർ എം കെ കരുണാകരൻ, സന്തോഷ് ചാക്കോ എന്നിവർ പ്രസംഗിച്ചു.

ഇസ്‌ലാമിക് റിപ്പബ്ലിക്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും ക്രൂരമായ ക്രൈസ്തവ വേട്ടയാണ് നടക്കുന്നത്.
ലോകത്ത് ആകമാനം ക്രൈസ്തവരിൽ ഏഴിൽ ഒരാൾ പീഡനം അനുഭവിക്കുന്നു. 4476 പേരാണ് കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. 380 മില്യൺ ക്രൈസ്തവർ പീഡനത്തിലൂടെ കടന്നു പോകുന്നു. 7679 പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. 209771 പേർ വീടും രാജ്യവും വിട്ട് പാലായനം ചെയ്തു. പീഡനം നടക്കുന്ന 50 രാജ്യങ്ങളിൽ 13 രാജ്യങ്ങളിൽ വലിയ പീഡനമാണ് നടക്കുന്നത്.

ഉത്തരകൊറിയ, സോമാലിയ, യെമൻ,ലിബിയ, സുഡാൻ,എറിത്രിയ, നൈജീരിയ, പാകിസ്താൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, കോങ്ഗെ, മ്യാന്മാർ, ചൈന, സിറിയ, ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്ന് കടുത്ത പീഡനം നടക്കുന്നത്. ഇന്ത്യാ പതിനൊന്നാം സ്ഥാനത്താണ്.

ആഫ്രിക്കൻ വൻകരയിലെ കൂടുതൽ ജനസംഖ്യയുള്ള പടിഞ്ഞാറൻ രാജ്യമാണ് നൈജീരിയ. ബോക്കോഹറാം എന്ന ഇസ്ലാം തീവ്രവാദ സംഘടനയും ഫുലാനികൾ എന്ന തീവ്രവാദ ഗ്രൂപ്പും ആണ് ക്രൈസ്തവരെ കൊന്നൊടുക്കുന്നത്. ക്രൈസ്തവരുടെ കൃഷിഭൂമികൾ പിടിച്ചെടുക്കുക, കന്നുകാലികളെ മോഷ്ടിക്കുക, വസ്തുക്കൾ തട്ടിയെടുക്കുക എന്നതാണ് ഫുലാനികളുടെ ആക്രമണ രീതി.
നൈജീരിയയിൽ ഖിലാഫത്ത് സ്ഥാപിക്കാൻ വേണ്ടി രൂപീകരിച്ച ബോക്കോഹറാം ഗോത്രവർഗ്ഗജനതയെയും കൃഷിക്കാരെയും ക്രൂരമായി കൊന്നൊടുക്കുകയാണ്.

നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ മെയ് മാസത്തിൽ മാത്രം കൊലപ്പെടുത്തിയത് 635 ക്രിസ്ത്യാനികളെയാണ്. 2020 മുതൽ 2023 വരെ നൈജീരിയയിൽ 16769 പേരാണ് കൊലചെയ്യപ്പെട്ടത്. 94.5 ശതമാനം ക്രൈസ്തവ ജനസംഖ്യയുള്ള കോംഗോയിൽ പോലും ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവരെ കൊന്നൊടുക്കുന്നു. ബൊക്കോ ഹറാം, അൽഖ്വയ്ദ, ഐസിസ് തുടങ്ങിയ തീവ്ര ഇസ്ലാമിക ഭീകര സംഘടനകൾ ക്രൈസ്തവരെയും തങ്ങളുടെ തീവ്ര നിലപാടുകളെ പിന്തുണയ്ക്കാത്ത മിതവാദികളായ മുസ്ലീങ്ങളെയും നിരന്തരം കൊന്നൊടുക്കുന്നു. പതിനായിരകണക്കിന് പേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുകയും ജനലക്ഷങ്ങൾ പലായനം ചെയ്യുകയും ചെയ്യുന്ന ഇത്തരം ക്രൂരതകൾക്ക് നേരെ മാധ്യമങ്ങളും സാംസ്കാരിക നായകരും മതേതരർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളും കണ്ണടയ്ക്കുന്നു എന്നത് ദുഃഖകരമാണ്. ഈ നിശബ്ദത ഇസ്ലാമിക ഭീകരവാദത്തിന് പ്രചോദനമാകുന്നു. ഭീകരാക്രമണങ്ങൾക്ക് തിരിച്ചടികൾ നേരിടുമ്പോൾ അതിൽ കണ്ണീരൊഴുക്കുന്നവർ മതതീവ്രവാദികൾ നടത്തുന്ന നിഷ്ഠൂരമായ കൂട്ടക്കുരുതികളെ അവഗണിക്കുന്നു. 2023 ഒക്ടോബറിൽ ഹമാസ് തീവ്രവാദികൾ ഇസ്രായേലിനെതിരെ നടത്തിയ അതിക്രൂരമായ ആക്രമണത്തെ തുടർന്നുണ്ടായ തിരിച്ചടിയെ ഏകപക്ഷീയമായി വിലയിരുത്തുന്ന രാഷ്ട്രീയ നേതൃത്വവും സാംസ്കാരിക നായകരും മാധ്യമങ്ങളും ഇസ്ലാമിക തീവ്രവാദികൾ നടത്തുന്ന ക്രൂരതകളെ തമസ്കരിക്കുന്നു. ഇസ്രായേലിന്റെ നടപടികളിൽ കാണുന്ന തെമ്മാടിത്തം ഭീകരവാദികളിൽ കാണാത്തത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഭാഗമാണ്. ഈ നിലപാട് കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾക്ക് ഇവർ തന്നെയായിരിക്കും ഉത്തരവാദികൾ.

പ്രതിഷേധങ്ങളിലും പ്രതികരണങ്ങളിലും സെലക്ടീവ് സമീപനം പുലർത്തുന്ന രാഷ്ട്രീയ നേതൃത്വത്തിൻ്റെയും സാംസ്കാരിക നായകന്മാരുടെയും മാധ്യമങ്ങളുടെയും അവസരവാദ നിലപാടിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close