
കോഴിക്കോട് :
കോഴിക്കോട് നഗര റോഡ് വികസന പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പുരോഗമിക്കുന്ന മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിൻ്റെ രണ്ടാം ഘട്ട പ്രവൃത്തി ഉടൻ ആരംഭിക്കുവാൻ അനുമതിയായി. ഒന്നാം ഘട്ടമായ മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ 5.32 കിലോമീറ്റർ റോഡ് വികസന പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
24 മീറ്റര്‍ വീതിയില്‍ ആധുനിക നിലവാരത്തിലുള്ള ഡിസൈന്‍ഡ് റോഡായാണ് മാനാഞ്ചിറ – വെള്ളിമാട്കുന്ന് വികസന പ്രവൃത്തി നടപ്പിലാക്കുന്നത്. 8.34 കിലോമീറ്റര്‍ ദൂരം വരുന്ന മാനാഞ്ചിറ – വെള്ളിമാട് കുന്ന് റോഡ് ആകെ നവീകരിക്കുവാന്‍ 482 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. സ്ഥലം ഏറ്റെടുക്കലിന് മാത്രമായി 344.5 കോടി രൂപ അനുവദിച്ചു.
രണ്ടാം ഘട്ടമായ മലാപ്പറമ്പ് – വെളിമാടുകുന്ന് സ്ട്രെച് ദേശീയപാതയുടെ ഭാഗമായതിനാല്‍ ആദ്യം അനുമതി ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ ഡൽഹിയിൽ സന്ദർശിച്ചപ്പോൾ ഈ വിഷയം ശ്രദ്ധയിൽപെടുത്തിയിരുന്നു. എൽഡിഎഫ് സർക്കാരിൻ്റെ നിരന്തര ഇടപെടലിനെ തുടർന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ അനുമതി ലഭ്യമായി.
തുടർന്ന് പ്രവൃത്തി വേഗത്തിൽ ആരംഭിക്കുവാൻ നിലവിലുള്ള കരാറുകാരനെ കൊണ്ട് തന്നെ നിർമ്മാണം നടത്തുവാൻ കേരള റോഡ് ഫണ്ട് ബോർഡിൻ്റെ നേതൃത്വത്തിൽ തീരുമാനം എടുക്കുകയായിരുന്നു. അതിൻ്റെ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുവാൻ അനുമതി നൽകി ഇപ്പോൾ സർക്കാർ ഉത്തരവായിരിക്കുകയാണ്.
നിരവധി പ്രതിസന്ധികളെ അതിജീവിച്ച് യാഥാർഥ്യമാക്കിയ പദ്ധതി :
പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് നഗരത്തിൻ്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നഗരത്തിൻ്റെ പതിറ്റാണ്ടുകളായുള്ള ആവശ്യം സഫലമാകുന്നത്. പൂർണമായും സംസ്ഥാന സർക്കാരിൻ്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന വികസന പ്രവൃത്തിക്ക് കേന്ദ്ര സർക്കാരിൽ നിന്നും അനുമതി ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം പ്രത്യേകം ശ്രദ്ധയിൽപ്പെടുത്തി. നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നും രണ്ടാം ഘട്ട വികസന പ്രവൃത്തിക്ക് അനുമതി ലഭിച്ചത്. പദ്ധതിയിൽ ചില വ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തിയാണ് കേന്ദ്രാനുമതി ലഭ്യമായത്. ആ വ്യവസ്ഥകള്‍ അനുസരിച്ചുള്ള മാറ്റങ്ങൾ പദ്ധതിയിൽ വരുത്തിയതിന് ശേഷമാണ് പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ സാധിച്ചത്. ഒന്നാംഘട്ട പ്രവൃത്തി അവസാന ഘട്ടത്തിൽ എത്തുമ്പോൾ തന്നെ രണ്ടാം ഘട്ടവും ആരംഭിക്കാൻ സാധിച്ചിരിക്കുകയാണ്.




