
കോഴിക്കോട് : ചികിത്സക്കെത്തിയ 15 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കോഴിക്കോട്ടെ പ്രമുഖ കുട്ടികളുടെ സ്പെഷ്യലിസ്റ്റ് അറസ്റ്റിൽ . ചാലപ്പുറത്തെ ഡോ. സി.എം. അബുബക്കേഴ്സ് ക്ലിനിക് ഉടമയായ ഡോ. സി.എം. അബൂബക്കറാണ് (76 ) പരിശുദ്ധ റമദാൻ മാസത്തിൽ ലൈംഗിക പീഡന കേസിൽ അറസ്റ്റിലായത് . പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കസബ ഇൻസ്പെക്ടർ എൻ. പ്രജീഷാണ് ചൊവ്വാഴ്ച്ച വൈകിട്ട് ഡോക്ടറെ അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ക്ഷയരോഗത്തിന് പെൺകുട്ടി കാലങ്ങളായി ഇതേ ഡോക്ടറുടെ ചികിത്സയിലാണ് . പ്രായത്തിനനുസരിച്ച ശാരീരിക വളർച്ച ഇല്ലാത്തതിനാൽ അതിനായാണ് കഴിഞ്ഞ ദിവസം ക്ലിനിക്കിൽ എത്തിയത്. കൂടെ ഉണ്ടായിരുന്ന ബന്ധുവിന്റെ എതിരായി ഇരുത്തി പിന്നിൽ നിന്ന് വസ്ത്രത്തിനുള്ളിലൂടെ ഡോക്ടർ പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഞെളിപിരി കൊള്ളുന്നത് കണ്ട ബന്ധു പിന്നീട് ചോദിച്ചപ്പോൾ കുട്ടി വിവരം പറയുകയായിരുന്നു. വർഷങ്ങൾക്ക് മുൻപ് സമാനരീതിയിൽ മലപ്പുറം സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഡോക്ടറുടെ ക്ലിനിക്കിലേക്ക് ബഹുജന മാർച്ച് നടത്തിയിരുന്നു. അന്ന് നിർധന കുടുംബത്തിൽപ്പെട്ട കുട്ടിയുടെ വീട്ടുകർക്ക് വൻ തുക നൽകി കേസ് ഒതുക്കുകയായിരുന്നെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഇടയ്ക്കിടെ ഡോക്ടർക്കെതിരെ പരാതികൾ ഉയർന്നിട്ടും എല്ലാം ഒതുക്കി തീർക്കുകയായിരുന്നു.