
കോഴിക്കോട് : ചുറ്റുമതിലോ കൂടോ ഇല്ലാത്ത വീട്ടിൽ 25ലധികം നായ്ക്കളെ വളർത്തി ജനജീവിതം അപകടകരമാക്കുന്നുവെന്ന പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറി, സിറ്റി പോലീസ് കമ്മീഷണർ, ജില്ലാ ആനിമൽ ഹസ്ബന്ററി ഓഫീസർ എന്നിവർ ഇക്കാര്യം പരിശോധിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഈസ്റ്റ് മലാപറമ്പ-പാറോപ്പടി പ്രധാന പാതയിൽ സെന്റ് ആന്റണീസ് പള്ളിക്ക് സമീപം താമസിക്കുന്നവരാണ് യാതൊരു സുരക്ഷാമാനദണ്ഡവുമില്ലാതെ നായ്ക്കളെ വളർത്തുന്നതെന്ന് ഈസ്റ്റ് മലാപറമ്പ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്
ഡോ. ഒ. എ. ജോസഫ് സമർപ്പിച്ച പരാതിയിൽ പറയുന്നു. 2022 ലും 2023 ലും കോർപ്പറേഷന് രേഖാമൂലം പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
നായ്ക്കളെ വളർത്താൻ ലൈസൻസില്ലെന്നും അവയ്ക്ക് വാക്സിനേഷൻ നൽകുകയോ വന്ധ്യംകരണം നടത്തുകയോ ചെയ്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യം കോർപ്പറേഷൻ, റസിഡൻസ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. കോഴി മാലിന്യം റോഡരികിൽ നിക്ഷേപിച്ച് അവ നായ്ക്കൾ കഴിക്കുന്നത് പതിവാണെന്ന് പരാതിയിൽ പറയുന്നു. ഇരുചക്രവാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ ഓടുന്നത് കാരണം അപകടം പതിവാകുന്നു. അനധികൃത നായ് വളർത്തൽ അവസാനിപ്പിക്കണമെന്നാണ് ആവശ്യം