
എറണാകുളം : വിദ്യാഭ്യാസ വകുപ്പിൽ വിവാദമായ മലപ്പുറത്തെ ആദായ നികുതി സർക്കുലറിനെ രൂക്ഷമായി വിമർശിച്ച് ഫാ: അജി പുതിയാപറമ്പിൽ. ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് – നികുതി അടയ്ക്കാത്ത *ക്രിസ്തുമത വിശ്വാസികളായ സർക്കാർ ജീവനക്കാരുടെ* വിവരം തേടി വിചിത്ര ഉത്തരവുമായി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്.
നൂറു ശതമാനം സാക്ഷരത നേടിയ നാടാണ് കേരളം. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്, സാമാന്യ ബോധത്തിൻ്റെ കാര്യത്തിൽ നൂറ്റൊന്ന് ശതമാനം പിന്നോട്ട് നടക്കുന്ന കാഴ്ചയാണിത്. കഷ്ടം!!! എന്നല്ലാതെ എന്ത് പറയാൻ….
*പൗരൻമാരെ മതത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിച്ച് വിവരശേഖരണം നടത്തുന്നത് ശുദ്ധ വിവരക്കേടാണെന്നും,* *ഗുരുതരമായ വിവേചനമാണെന്നും, അതിനാൽത്തന്നെ* *ഭരണഘടനാ വിരുദ്ധമാണെന്നും മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് ഇല്ലാതായോ?* ആദായ നികുതി പിരിക്കാൻ മറ്റൊരു ഡിപ്പാർട്ട്മെന്റ് തന്നെ ഇന്ത്യയിൽ ഉള്ള കാര്യം കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന് അറിയില്ലേ? വകുപ്പ് മന്ത്രിയും ഒരു ഐ.എ. എസ്. ഉദ്യോഗസ്ഥനും നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ കേന്ദ്ര ഓഫീസിൽ നിന്നുമാണ് ഇത്തരം ഹിമാലയൻ മണ്ടത്തരം എന്നത് മുഴുവൻ മലയാളികൾക്കും നാണക്കേടാണ്.
*വെറുമൊരു ക്ലറിക്കൽ പിഴവായി മാത്രം ഇതിനെ കാണാനാവില്ല.* ഒരു മതത്തിലെ സർക്കാർ ജീവനക്കാരെ മുഴുവൻ സംശയമുനയിൽ നിർത്തുന്ന കുറ്റകരമായ കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.
എപ്പോഴുമെന്ന പോലെ ഏതാനും ഉദ്യോഗസ്ഥരെ ബലിയാടാക്കി അവരെ ശിക്ഷിച്ചത് കൊണ്ട് മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമായി എന്ന് കരുതരുത്. തികച്ചും ഭരണഘടനാ വിരുദ്ധമായ ഇത്തരം സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ ഇറക്കിയതിനെ സംബന്ധിച്ച് സമഗ്രമായ അന്വേഷണവും നടപടികളും വേണം. ഇനിയും ഇതുപോലുള്ള പിഴവുകൾ ഉണ്ടാകാതിരിക്കാൻ സർക്കാരും വകുപ്പ് മന്ത്രിയും തികഞ്ഞ ജാഗ്രത പുലർത്തുകയും വേണം.
ഫാ. അജി പുതിയാപറമ്പിൽ
25/04/2025