
കോഴിക്കോട് : മുൻ കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്പക്ടർ പി.കെ. ജിജീഷിൻ്റെ അന്വേഷണ മികവിൽ ചുരുളഴിഞ്ഞ ദൃശ്യം മോഡൽ ഹേമചന്ദ്രൻ കൊലക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദുമായി വീണ്ടും ഇന്ന് വയനാട്, ചേരമ്പാടി മേഖലയിൽ തെളിവെടുപ്പ്. ഇന്നലത്തെ തെളിവെടുപ്പിന് ശേഷം രാത്രി തിരിച്ചെത്തിയ അന്വേഷണ സംഘം ഇൻസ്പെക്ടർ കെ.കെ. അഗേഷിൻ്റെ നേതൃത്വത്തിൽ പ്രതി നൗഷദുമൊത്ത് ഇന്ന് രാവിലെ വീണ്ടും ചുരം കയറി . ബത്തേരിയിലെ തെളിവെടുപ്പിന് ശേഷം ആവശ്യമെങ്കിൽ, ചേരമ്പാടിയിലും തെളിവെടുക്കും. കൊലപാതകവുമായി ബന്ധപ്പെട്ട ചില സാധന സാമഗ്രികൾ കണ്ടെത്തി കസ്റ്റഡിയിലെടുക്കാനാണ് ഇന്നത്തെ യാത്ര. ഹേമചന്ദ്രനെ ഒളിവിൽ പാർപ്പിച്ച് കഠിന പീഡനം നടത്തി കൊലപ്പെടുത്തിയ ബത്തേരിയിലെ വീട്, മുതദേഹം കുഴിച്ചിട്ട ചേരമ്പാടി വനമേഖല , മൃതദ്ദേഹം കുഴിച്ചിടുന്ന സ്ഥലം കണ്ടെത്താൻ ഗൂഡാലോചന നടത്തി പ്രതികൾ സമ്മേളിച്ച സ്ഥലം, കുഴിയെടുക്കാൻ കൈക്കോട്ടും മറ്റും വാടകയ്ക്ക് എടുത്ത കട, മൃതദ്ദേഹം പഞ്ചസാര ചേർത്ത് കത്തിക്കാമെന്ന ധാരണയിൽ പഞ്ചസാര വാങ്ങിയ ബത്തേരിയിലെ കട തുടങ്ങിയ ഇടങ്ങളിൽ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. പഞ്ചസാരയിട്ട് കത്തിക്കാനായി കുഴിയിൽ വിതറിയെങ്കിലും ഏതോ വാഹനം ആ വഴി വന്നതിനാൽ കത്തിക്കാൻ കഴിഞ്ഞില്ലെന്നു പ്രതിമൊഴി നൽകി. ഇതിനിടെ, ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ പ്രതി നൗഷാദ് ഉറച്ചു തന്നെനിൽക്കുകയാണ്. ഇയാൾ എന്തൊക്കയോ ഒളിക്കുന്നതിനാൽ കൂട്ടുപ്രതികളായ സ്ത്രീകളെ ഉടനെ കസ്റ്റഡിയിലടുക്കും. ഇതിൽ ഗൾഫിൽ ഹോം നേഴ്സായ കണ്ണൂർ ഉളിക്കൽ പുളിക്കൽ സ്വദേശിനിയെ നാട്ടിലെത്തിക്കാൻ പോലിസ് ശ്രമമാരംഭിച്ചു. പടം – ഹേമചന്ദ്രൻ്റെ മൃതദേഹം കത്തിക്കാനായി നൗഷാദ് പഞ്ചസാര വാങ്ങിയ ബത്തേരിയിലെ കടയിൽ തെളിപ്പെടുപ്പിന് എത്തിയപ്പോൾ. മാസ്ക് ധരിച്ചത് പ്രതി നൗഷാദ്



