
കോഴിക്കോട് : മലാപറമ്പ്-വെങ്ങളം ബൈപാസിൽ മൊകവൂർ-പൂളാടിക്കുന്ന് സർവീസ് റോഡിൽ കൂറ്റൻ പരസ്യബോർഡ് കാറ്റിൽ നിലംപതിച്ച സാഹചര്യത്തിൽ പൊതുജനങ്ങളുടെ സുരക്ഷക്കായി കർശന നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
കോഴിക്കോട് കോർപ്പറേഷൻ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂൺ 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സ്വകാര്യ വ്യക്തികളുടെ സ്ഥലം വാടകയ്ക്കെടുത്താണ് കൂറ്റൻ പരസ്യഹോർഡിംഗുകൾ സ്ഥാപിക്കുന്നത്. വേങ്ങേരി, ചേവരമ്പലം തുടങ്ങിയ സ്ഥലങ്ങളിലുള്ള കൂറ്റൻ ഹോർഡിംഗുകളും അപകടാവസ്ഥയിലാണ്. ഇവ മാറ്റണമെന്ന് ദേശീയപാതാ അതോറിറ്റി കോർപ്പറേഷൻ സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നതായും മനസിലാക്കുന്നു. നഗരത്തിൽ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 43 ബോർഡുകൾ അപകടാവസ്ഥയിലാണെന്ന് സിറ്റി പോലീസ് ജില്ലാ ദുരന്തനിവാരണ വകുപ്പിന് കത്ത് നൽകിയതായും മനസിലാക്കുന്നു.
വിലങ്ങാട് ദുരിതം : സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട് : കഴിഞ്ഞ ജൂലൈയിലുണ്ടായ ഉരുൾപൊട്ടലിലും പേമാരിയിലും നാശനഷ്ടങ്ങളുണ്ടായ വിലങ്ങാടിൽ നഷ്ടം സംഭവിച്ചവർ ഇപ്പോഴും ദുരിതത്തിലാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ജില്ലയിലെ പുഴയോരങ്ങളിൽ സംഭവിച്ച നഷ്ടങ്ങളുടെ കണക്ക് പോലും തിട്ടപ്പെടുത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ താമസിക്കുന്ന വിലങ്ങാട് ഹൈസ്ക്കൂളിലെ ക്യാമ്പിൽ ജനങ്ങൾ ദുരിതത്തിലാണ്. സ്കൂൾ തുറക്കാനിരിക്കെ എങ്ങോട്ടു പോകുമെന്നറിയാതെ ദുരിതബാധിതർ ബുദ്ധിമുട്ടുന്നു. വീട് പൂർണമായി ഇല്ലാതായവർക്ക് 15 ലക്ഷം വീതം നൽകിയിരുന്നു. ഭാഗികമായി വീട് നഷ്ടപ്പെട്ടവരെ അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതിയുണ്ട്. തകർന്ന പാലങ്ങളും റോഡും പുനർനിർമ്മിച്ചിട്ടില്ല. വീണ്ടും മഴപ്പെയ്ത്ത് തുടങ്ങിയതോടെ നാട്ടുകാർ ഭയന്നു വിറച്ചാണ് കഴിയുന്നത്.
കോഴിക്കോട് ജില്ലാ കളക്ടർ പരാതി വിശദമായി പരിശോധിച്ച് ഇതുവരെ സ്വീകരിച്ചതും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതുമായ നടപടികളെ കുറിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.