KERALAlocaltop news

വന്യമൃഗ ശല്യം, സർക്കാരിനും വനവകുപ്പിനും ഗുരുതരമായ നിസംഗ : കർഷക കോൺഗ്രസ്

താമരശേരി:

വന്യമൃഗ ശല്യം പരിഹരിക്കുന്നതിൽ സർക്കാരിനും വനവകുപ്പിനും ഗുരുതരമായ നിസംഗതയാണെന്നും പുലിയും,കാട്ടുപന്നിയും, ആനയും,കുരങ്ങും എല്ലാം കൂടി മലയോര ജനതയുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുകയാണെന്നും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ.
ഇരകൾക്ക്‌ നഷ്ടപരിഹാരം പ്രഖ്യാപിച്ചു കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്വം തീർന്നു എന്നതാണ് അധികാരികളുടെ മനോഭാവം. എന്നിട്ടും ജനരോഷം അടങ്ങുന്നില്ലെന്ന് കണ്ടാൽ മീറ്റിങ്ങുകൾ വിളിച്ചുകൂട്ടി ഒരിക്കലും നടക്കാത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കും. അതോടെ ജനങ്ങൾ ശാന്തരാകും. ഒരു നടപടിയും ഉണ്ടാവില്ല. പിന്നീട് കൃഷി നാശം സംഭവിക്കുന്നത് വരെയും,അടുത്ത ആളെ വന്യമൃഗം അക്രമിക്കുന്നത് വരെയും മാധ്യമങ്ങളും ഇക്കാര്യം മറക്കും.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.
വന്യജീവികളെ വനത്തിനുള്ളിൽ നിലനിർത്തുന്നതിനും മറ്റുമായി കോടിക്കണക്കിന് രൂപ വന വകുപ്പ് ചെലവഴിക്കുന്നുണ്ടെങ്കിലും ഒന്നും ഫലത്തിൽ എത്തുന്നില്ല.

വനത്തിന് പുറത്തിറങ്ങി നാശം വിതയ്ക്കുന്ന വന്യ ജീവികളെ പ്രതിരോധിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയ്യാറാകണം.
വന്യജീവി ആക്രമണം മൂലം കാർഷിക മേഖല ഇത്രയും പ്രതിസന്ധി നേരിട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല.

ഒരുകാലത്ത് വന്യജീവി സംരക്ഷണം അനിവാര്യമായിരുന്നു. ആ ഘട്ടത്തിൽ തയ്യാറാക്കിയ നിയമത്തിന് ഇന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. വന്യജീവികളുടെ എണ്ണം പെരുകി ഒപ്പം വന്യജീവി ആക്രമണങ്ങളും കൃഷിനാശവും വർദ്ധിച്ചു.

ലോകത്ത് എല്ലാ രാജ്യങ്ങളിലും ആവാസ വ്യവസ്ഥയ്ക്ക് താങ്ങാൻ ആകുന്നതിലും അപ്പുറത്തേക്ക് പെരുകുന്ന വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടാൻ അനുവദിക്കാറുണ്ട്.

സ്വയം രക്ഷയ്ക്ക് വേണ്ടി മാത്രം വന വകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ പതിനൊന്നാം വകുപ്പ് ജനങ്ങൾക്ക് ഭീഷണിയായ വന്യജീവിയെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാമെങ്കിലും, അതു ചെയ്യില്ല.
എന്നാൽ വനപാലകരുടെ ജീവന് ഭീഷണി വന്നാൽ വന്യജീവിയെ അടുത്ത നിമിഷം വെടിവെച്ചു കൊന്നിട്ടുണ്ട്. അതേ വകുപ്പ് ഉപയോഗിച്ച് ജനങ്ങളെ കൂടി രക്ഷിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് പറയാൻ സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിന്റെ അനുമതി വേണമോ?

വനപാലകർക്ക് ലഭിക്കുന്ന നിയമ സംരക്ഷണം പൊതുജനങ്ങൾക്കും ലഭിക്കണം ഇതിനായി കൃത്യമായ മാർഗ്ഗരേഖ സർക്കാർ പുറപ്പെടുവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close