
കോഴിക്കോട് : സരോവരം, കോട്ടൂളി മേഖലയിൽ തണ്ണീർത്തടങ്ങൾ കൈയേറി മണ്ണിട്ട് നികത്തിയതോടെ നൂറോളം കുടുംബങ്ങൾ വെള്ളക്കെട്ടിലായെന്ന പരാതിയിൽ ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
ജൂൺ 25 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
വാഴാത്തിരുത്തി, കിഴക്കൻതിരുത്തി പ്രദേശത്ത് നിന്നും എരഞ്ഞിപ്പാലം, പൊതുമരാമത്ത് റോഡ് വഴി നഗരത്തിലെത്താനുള്ള സൗകര്യവും വെള്ളക്കെട്ട് കാരണം ഇല്ലാതായിരിക്കുകയാണ്. മഴ കനത്തതോടെ റോഡ് വെള്ളത്തിനടിയിലായി. സ്വകാര്യ സ്ഥാപനവും വിദ്യാഭ്യാസ സ്ഥാപനവും തണ്ണീർത്തടം കൈയേറി മണ്ണിട്ടതാണ് ദുരവസ്ഥക്ക് കാരണമെന്ന് പറയപ്പെടുന്നു.
തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് നാട്ടുകാർ തടഞ്ഞതാണെന്നും മനസിലാക്കുന്നു. എന്നിട്ടും മണ്ണിട്ട് നികത്തിയതിനാൽ വെള്ളം റോഡിലും സമീപപ്രദേശങ്ങളിലും ഒഴുകി ജനജീവിതം ദുസഹമായി. തണ്ണീർത്തടത്തിൽ നിക്ഷേപിച്ച മണ്ണ് എടുത്ത് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.