
കോഴിക്കോട്: മലബാര്‍ മില്‍മ ക്ഷീരകര്‍ഷകര്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച കാലിത്തീറ്റ സബ്സിഡി 19 കോടിയിലേക്ക്. മലബാര്‍ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോഗ്രാം ചാക്കൊന്നിന് ഫെബ്രുവരി മാസത്തില്‍ 300 രൂപ ക്ഷീര കര്‍ഷകര്‍ക്ക് സബ്സിഡിയായി ലഭിക്കും. നിലവില്‍ മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റക്ക് മലബാര്‍ മില്‍മ 100 രൂപയും കേരള സഹകരണ ക്ഷീര വിപണന ഫെഡറേഷന് 100 രൂപയും സബ്സിഡിയായി നല്‍കുന്നുണ്ട്. ഇതിനോടൊപ്പം ഫെഡറേഷന് നല്കുന്ന സബ്സിഡി ഫെബ്രുവരി മാസത്തില്‍ 200 രൂപയായി വര്‍ദ്ധിപ്പിച്ചു. ഇതോടെയാണ് ഫെബ്രുവരിയില്‍ കാലിത്തീറ്റക്ക് ഉയര്‍ന്ന സബ്സിഡി ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മലബാര്‍ മേഖലാ യൂണിയന് കീഴിലുള്ള എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ വഴി പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്കും ഈ ആനുകൂല്യം ലഭ്യമാകും.
more news : വന്യജീവി ബോർഡ് അടിയന്തരമായി പുനസംഘടിപ്പിക്കണം. കർഷക കോൺഗ്രസ്
മലബാര്‍ മില്‍മ 2025 ഏപ്രില്‍ മുതല്‍ 2025 ഡിസംബര്‍ മാസം വരെ മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരിലേക്ക് 15.18 കോടി രൂപ കാലിത്തീറ്റ സബ്സിഡിയായി ഇതിനകം അനുവദിച്ചു കഴിഞ്ഞിട്ടുണ്ട്. 2026 ജനുവരി മാസത്തില്‍ നല്കി വരുന്നതും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളതും അടക്കം ഈ സാമ്പത്തിക വര്‍ഷത്തില്‍ 19 കോടി രൂപ കാലിത്തീറ്റ സബ്സിഡി ഇനത്തില്‍ ക്ഷീര കര്‍ഷകരിലേയ്ക്ക് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മില്‍മ ചെയര്മാന് കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ ജെയിംസ് കെ.സി എന്നിവര്‍ പ്രസ്താവിച്ചു.




