
കോഴിക്കോട് : ഇന്ത്യയുടെ അഭിമാനമായ ജമ്മു-കാശ്മീരിനെ ഒഴിവാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കോഴിക്കോട് മെയ്ത്ര ആശുപത്രിക്കെതിരെ ഊർജിത അന്വേഷണം. ജമ്മു- കാശ്മീരിനെ ഒഴിവാക്കി കൊണ്ടുള്ള കാൻസർ ചികിത്സാ പരസ്യ ചിത്രത്തിൽ “അഭിനയിച്ച ” മെയ്ത്രയിലെ ഡോക്ടർമാരായ സന്ധ്യ പ്രദിപ്, രേഷ്മ റഷീദ്, ശ്രേയ എസ് പ്രദീപ്, ഒ. റഷീദ ബീഗം, എം.എൻ ഗീത എന്നിവരെ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ രഞ്ജിതിൻ്റെ നേതൃത്തിൽ ചോദ്യം ചെയ്തു. വീഡിയോ തയാറാക്കിയവരും അത് അപ്‌ലോഡ് ചെയ്തവരുമായ ടെക്നിക്കൽ സ്റ്റാഫിനേയും ചോദ്യം ചെയ്തു. ഇനി ആശുപത്രി മാനേജ്മെൻ്റ് അടക്കമുള്ളവരെ ചോദ്യം ചെയ്യും. വീഡിയോ പ്രസിദ്ധപ്പെടുത്തിയത് ആര്, എവിടെ നിന്ന് തുടങ്ങി വിശദാംശങ്ങൾ അറിയുന്നതിന് യൂനിവേഴ്സൽ ലൊക്കേറ്റർ റിസോഴ്സ് എന്ന യു ആർ എൽ വിശദാംശം ആവശ്യപ്പെട്ട് പോലീസ് ഫേസ്ബുക്കിനും, ഇൻസ്റ്റാഗ്രാമിനും അപേക്ഷ നൽകി. യുആർഎൽ ഡീറ്റയിൽസ് ലഭിക്കുന്നതോടെ കേസിൽ അറസ്റ്റ് ഉണ്ടാകും. കാൻസർ ചികിത്സയുടെ പ്രചരണാർത്ഥം പുറത്തിറക്കിയ പരസ്യ വീഡിയോവിലാണ് തലയില്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രസിദ്ധീകരിച്ചത്. കാൻസർ ഇന്ത്യയിലെ മുഴുവൻ ഭാഗങ്ങളിലും വ്യാപിച്ചതായി ഒരു വനിതാ ഡോക്ടർ പറയുന്നതിനൊപ്പം കാണിച്ച ചുമന്ന നിറത്തിൽ രേഖപ്പെടുത്തിയ ഇന്ത്യയുടെ ഭൂപടത്തിലാണ് കാശ്മീരിനെ ഒഴിവാക്കിയത്. ഭാരതീയ ന്യായ സംഹിത 152, 192, 3(5) വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പിൽ എലത്തൂർ പോലീസാണ് കേസെടുത്തത്. വീഡിയോ കണ്ട പെരുവയൽ സ്വദേശി എം.സി. ഷാജി നൽകിയ പരാതിയിലാണ് ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചതിനും, കലാപം ഇളക്കിവിടാൻ ശ്രമിച്ചതിനും മറ്റുമാണ് ആശുപത്രി മാനേജ്മെൻ്റ്, ഡോക്ടർമാർ, ബന്ധപ്പെട്ട സ്റ്റാഫ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് മൈത്ര ആശുപത്രിയിൽ നിർമിച്ച ഡോക്യുമെൻ്ററിയിൽ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും പരമാധികാരത്തെയും അപകടപ്പെടുത്തുന്നവിധം ഇന്ത്യയുടെ ഭൂപടം വികലമാക്കി ചിത്രീകരിച്ചു രാജ്യത്തു മനഃപൂർവം ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രചരിപ്പിച്ചത് 23.06.25 തിയ്യതി 10.00 മണിക്ക് പരാതിക്കാരൻ സോഷ്യൽ മീഡിയ വഴി കാണപ്പെട്ടു എന്നും മറ്റുമാണ് പരാതി. എന്നാൽ ഈ വീഡിയോ തങ്ങളുടേതല്ലെന്ന നിഷേധകുറിപ്പുമായി മെയ്ത്ര മാനേജ്മെൻ്റ് രംഗത്തിറ ങ്ങിയിരുന്നു. പക്ഷെ വീഡിയോ ആശുപത്രിയിൽ ചിത്രീകരിച്ച് ഫേസ്ബുക്കിലും, മെയ്ത്രയുടെ ഇൻസ്റ്റാ പേജിലും അപ്‌ലോഡ് ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പഹൽഗാം അക്രമണം, ഓപറേഷൻ സിന്ദൂർ എന്നീ സുപ്രധാന സംഭവങ്ങൾ നടന്നതിന് പിന്നാലെ ഇത്തരമൊരു വീഡിയോ പ്രസിദ്ധീകരിച്ച വിഷയത്തിൽ ഐ എൻ എ , റോ, ഐ ബി തുടങ്ങി കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്.