
കോഴിക്കോട് :രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിൽ
ലഹരി എത്തിച്ച് വിൽപന നടത്തുന്ന ബി.ബി.എ വിദ്യാർത്ഥിയെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ഫറോക്ക് എസ്.ഐ അനൂപ് സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേർന്ന് സമർത്ഥമായി വലവിരിച്ച് പിടികൂടി.
മലപ്പുറം മോങ്ങം സ്വദേശി ദിനു നിവാസിൽ ശ്രാവൺ സാഗർ. പി (20) ആണ് എംഡിഎംഎ യുമായി പിടിയിലായത്.
മലപ്പുറത്തു നിന്നും കോഴിക്കോട് ജില്ലയിലേക്ക് കാറിൽ കൊണ്ടു വന്ന 105 ഗ്രാം എംഡി എം എ യുമായിട്ടാണ് രാമനാട്ടുകര ഫ്ലൈ ഓവറിന് താഴെ വച്ച് പിടി കൂടുന്നത്.
സംസ്ഥാന വ്യാപകമായി ലഹരിവസ്തുക്കളുടെ വിപണനം, സംഭരണം, ഉൽപാദനം എന്നിവ തടയുന്നതിനായി നടന്നുവരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ശ്രാവൺ പിടിയിലായത്
. മലപ്പുറം സ്വദേശിയാണെങ്കിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് അവസാന വർഷ BBA വിദ്യാർത്ഥി. ശ്രാവൺ സ്വന്തം വീട്ടിലുള്ള കാർ ഉപയോഗിച്ച് സഞ്ചരിച്ച് ഇൻസ്റ്റാഗ്രാം,ഷെയർ ചാറ്റ്, തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ വഴി ഇടപാടുകാരുമായി ആശയവിനിമയം നടത്തിയാണ് ഇയാൾ എം.ഡി.എം.എ എത്തിച്ചു കൊടുക്കുന്നത്. വളരെയധികം സുരക്ഷ ഉറപ്പുവരുത്തിയാണ് ഇടപാട് നടത്തിയിരുന്നത്. എട്ട് മാസത്തോളമായി ആവശ്യക്കാർക്ക് ലഹരി എത്തിച്ച് കൊടുക്കുന്നതെന്നും , ഏകദേശം 50 തവണ മലപ്പുറം, കോഴിക്കോട് ജില്ലയിൽ ലഹരി എത്തിച്ച് കൊടുത്തിട്ടുണ്ടെന്നും പോലീസിനോട് പറഞ്ഞു. ആവശ്യക്കാർ വാട്സ് ആപ്പ് വഴി ബന്ധപ്പെട്ടാൽ നേരിട്ട് കൈമാറാതെ ചെറുപൊതികളിലാക്കി എവിടെ എങ്കിലും വച്ച് ഫോട്ടോ എടുത്ത് ഗൂഗിൾ ലൊക്കേഷനിലൂടെ കൈമാറുന്നതാണ് രീതി. പോലീസ് ഒരിക്കലും പിടിക്കൂടില്ല എന്ന വിശ്വാസത്തിൽ ലഹരി കച്ചവടം നടത്തിവരികയായിരുന്നു. മലപ്പുറത്തുനിന്നും കാറിൽ കൊണ്ടുവന്ന് ലഹരി കച്ചവടം നടത്തി ആർഭാടജീവിതം നയിച്ചു വരുകയായിരുന്നു.
പിടി കൂടിയ ശ്രാവണിന് ലഹരി എത്തിച്ച് കൊടുക്കുന്ന വരെ പറ്റിയും, ആർക്കൊക്കെ വിതരണം ചെയ്യുന്നുണ്ടെന്നും , ലഹരി മാഫിയ ശ്യഖലയിൽ കൂടുതൽ വിദ്യാർത്ഥികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ച് അന്വേക്ഷണം ഊർജ്ജിതമാക്കുമെന്ന് പോലീസ് പറഞ്ഞു.
ഡാൻസാഫ് എസ്.ഐ മാരായ മനോജ് എടയേടത്ത് , അബ്ദുറഹ്മാൻ. കെ , എ.എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ , ലതീഷ്..എം.കെ , സരുൺ കുമാർ പി.കെ , ഷിനോജ് എം , അതുൽ ഇവി , അഭിജിത്ത് പി , ദിനീഷ് പി.കെ , മുഹമദ് മഷ്ഹൂർ കെ.എം , ഫറോക്ക് സ്റ്റേഷനിലെ അനീഷ്, ഇർഫാൻ , ശന്തനു , യശ്വന്ത് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.