KERALAPoliticstop news

നിലമ്പൂരില്‍ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; പാതിരാ ചര്‍ച്ചക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിന്റെ വീട്ടില്‍, കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക, ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചാല്‍ എം സ്വരാജിന് കാര്യങ്ങള്‍ എളുപ്പം

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്ന് സൂചന. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ന് കേരളത്തിലെത്തും.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് ദീര്‍ഘകാലമായുള്ള കേരള മിഷനില്‍ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഒരു പ്രധാന ചുവടുവെയ്പ്പ് ആയേക്കുമെന്നും വിലയിരുത്തലുണ്ട്. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ നേരത്തെയും മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ ശ്രമം നടത്തിയിരുന്നു. നിലമ്പൂരിലെ സിറ്റിംഗ് എംഎല്‍എ ആയിരുന്ന അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പിണറായി വിജയനെതിരെ നിലപാട് സ്വീകരിച്ച് സിപിഐഎമ്മുമായി അകന്ന അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നേതൃത്വവുമായും അകന്നിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയ അന്‍വര്‍ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പിണറായി സര്‍ക്കാരിനെതിരെയുള്ള പ്രചാരണങ്ങളുമായി അന്‍വര്‍ രംഗത്ത് വരുന്നത് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നതിന് കാരണമാകുമെന്ന് യുഡിഎഫ് നേതൃത്വം ഭയക്കുന്നത്. അന്‍വര്‍ മത്സരിക്കുമെന്ന് ഇന്നലെ വൈകുന്നേരം സൂചന നല്‍കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാത്രി വീട്ടിലെത്തി അന്‍വറുമായി ചര്‍ച്ച നടത്തിയിരുന്നു. രാത്രി പതിനൊന്ന് മണിക്ക് എത്തിയ രാഹുല്‍ പന്ത്രണ്ട് മണിയോടെയാണ് മടങ്ങിയത്. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിന്റെ വീട്ടില്‍ നിന്ന് മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീക്കം ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് അന്‍വറിനെ മത്സരിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ച വിവരം പുറത്ത് വരുന്നത്.

അന്‍വറുമായി ഇനി ചര്‍ച്ചകള്‍ വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു. അന്‍വറിനെ അസോസിയേറ്റ് മെമ്പറാക്കാനുള്ള യുഡിഎഫ് തീരുമാനം നേരത്തെ അന്‍വര്‍ തള്ളിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ പിന്തുണയ്ക്കുകയാണെങ്കില്‍ അസോസിയേറ്റ് അംഗമാക്കാമെന്നായിരുന്നു യുഡിഎഫിന്റെ തീരുമാനം. ഈ തീരുമാനം നിരാകരിച്ചു കൊണ്ട് അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് പ്രവേശനത്തിന് തടസ്സം നിന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന വിമര്‍ശനവും അന്‍വര്‍ ഉന്നയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close