
കോഴിക്കോട്: 30 കോടിയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുളക്കടവ് റഗുലേറ്റർ -കം ബ്രിഡ്ജിൻ്റെ പ്രവൃത്തി നിലച്ചതിനെതിരെ ജനകീയ ഇരുചക്രവാഹന റാലി ജനുവരി 25 -ന് ഞായറാഴ്ച നടക്കും. ഉച്ചക്ക് മൂന്ന് മണിക്ക് പൂളക്കടവ് കനാൽ റോഡിൽ നിന്നാരംഭിക്കുന്ന റാലി വെള്ളിമാട്കുന്ന്, ഇരിങ്ങാടൻപള്ളി, പുളക്കടവ്, പറമ്പിൽ ബസാർ, ചാലിൽതാഴം, പൊട്ടംമുറി വഴി വന്ന് പറമ്പിൽ ബസാറിൽ സംഗമിക്കും. സമാപന ജനകീയ സംഗമം കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. കക്ഷിരാഷ്‌ട്രീയ ഭേദമന്യെ എല്ലാവരും റാലിയിൽ പങ്കെടുത്ത് ഈ പ്രതിഷേധ സമരം വിജയിപ്പിക്കണമെന്ന് പറമ്പിൽ- പളക്കടവ് ജനകീയ സമിതി ചെയർമാൻ അഡ്വ. കെ. പുഷ്പാംഗദൻ, സി. പ്രതിഷ്കുമാർ എന്നിവർ ആവശ്യപ്പെട്ടു. 18 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്ന് പറഞ്ഞ് യു .എൽ.സി.സിയാണ് പ്രവൃത്തി ഏറ്റെടുത്തത്. 2011-ൽ പ്രവൃത്തി ആരംഭിച്ചു. 2026 ആയിട്ടും പദ്ധതി യാഥാർഥ്യമായില്ല. പാതിവഴിയിൽ പ്രവൃത്തി അവസാനിപ്പിച്ച് കരാർ കമ്പനി പിൻമാറിയിരിക്കയാണ്. അപ്രോച്ച് റോഡിനുൾപടെ സ്ഥലം ഏറ്റെടുത്തു നടത്തുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വന്ന വീഴ്ചയാണ്പണിമുടങ്ങാൻ കാരണം. ജലസേചന വകുപ്പിൻ്റെ പദ്ധതിക്ക്മേൽനോട്ടം വഹിക്കുന്നത് കെ.ഐ.ഐ.ഡി.സി ആണ്.എട്ട് പഞ്ചായത്തുകൾക്ക് നഗരത്തിലേക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാനുള്ള പാലമായി പൂളക്കടവ് ആർ. സി.ബി മാറും. പദ്ധതി അനിശ്ചിതമായി നീളുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.




