
പറമ്പിൽബസാർ: 30 കോടി രൂപ ചെലവഴിച്ച് നിർമാണമാരംഭിച്ച പൂളക്കടവ് റഗുലേറ്റർ കംബ്രിഡ്ജിന്റെ പ്രവൃത്തി നിലച്ച സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പറമ്പിൽ -പൂളക്കടവ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ബഹുജന ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. പറമ്പിൽ ബസാറിൽ നടന്ന ജനകീയ സംഗമം കോഴിക്കോട് അതിരൂപത ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. പാലം പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥ അനാസ്ഥ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ എതിരായതുകൊണ്ടല്ല പല പദ്ധതികളും നടക്കാത്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥയാണ് എന്നാണ് മനസിലാവുന്നത്. ഇതിനായി ഉത്തരവാദപ്പെട്ടവരോട് നേരിൽ അഭ്യർഥിക്കുമെന്നും ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. ജനകീയ സമിതി ചെയർമാൻ അഡ്വ. കെ. പുഷ്പാംഗദൻ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ ഓഫ് റസിഡൻസ് അസോസിയേഷൻ ചെയർമാൻ പി.എച്ച് താഹ മുഖ്യപ്രഭാഷണം നടത്തി. അക്ബർ ചോലപ്പുറം, കെ. കെ കുഞ്ഞിമോൻ, അബ്‌ദുൽ സലാം നങ്ങാറിയിൽ ,സിദ്ദിഖ് ചോലപ്പുറം, പി.സന്തോഷ് കുമാർ, കെ.ജി വിൻസൻറ് തുടങ്ങിയവർ നേതൃത്വം നൽകി. റാലിയുടെ ഫ്ലാഗ് ഓഫ് പൂളക്കടവിൽ അഡ്വ. കെ. പുഷ്പാംഗദൻ നിർവഹിച്ചു. പി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ജബ്ബാർ വെളളിമാട്കുന്ന്, കടവ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ഹസീന, ഉറവ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിദ്ദീഖ് ചോലപ്പുറം, അമ്മോത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സിറാജ് അമ്മോത്ത്, ഒരുമ അയൽപക്ക വേദി പ്രസിഡന്റ് പി. അബ്ദുൽറഹീം, സിറാജ് വെള്ളിമാട്കുന്ന്, ടി.എം.അബ്ദുൽഹമീദ്, തുടങ്ങിയവർ പങ്കെടുത്തു. ജനകീയ സമിതി കൺവീനർ സി. പ്രതീഷ് കുമാർ സ്വാഗതവും വാഹന റാലി ക്യാപ്‌റ്റൻ ഗണേഷ് ഉള്ളൂർ നന്ദിയും പറഞ്ഞു.




