
കോഴിക്കോട് : പൊറ്റമ്മലിൽ പ്രവർത്തിക്കുന്ന സ്ലാഷ് എന്ന സ്ഥാപനത്തിലെ മാലിന്യങ്ങൾ പൊതുഓടയിൽ ഒഴുക്കി വിടുന്നതിനെതിരെ ഒരു മാസത്തിനുള്ളിൽ സ്ഥിരമായ പരിഹാരം കണ്ടില്ലെങ്കിൽ അത് മനുഷ്യാവകാശ ലംഘനമായി കണ്ട് കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
സ്വീകരിച്ച നടപടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ രേഖാമൂലം സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. കമ്മീഷൻ ശക്തമായ താക്കീത് നൽകിയിട്ടും മാസങ്ങളോളം മെല്ലെപ്പോക്ക് നയമാണ് കോർപ്പറേഷൻ സ്വീകരിച്ചതെന്ന് ഉത്തരവിൽ പറയുന്നു. ഇത് അപലപനീയവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയുമാണ്. തിരക്കേറിയ സ്ഥലത്ത് സ്ഥിരമായി മാലിന്യനിക്ഷേപവും ദുർഗന്ധവും ഉണ്ടായതായി പരാതി വന്നിട്ടും ഫലപ്രദമായ നടപടി സ്വീകരിക്കാത്ത കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നടപടി നിരുത്തരവാദപരവും ലജ്ജാകരവുമാണ്. വൃത്തിയുള്ള സാഹചര്യത്തിൽ ജീവിക്കാനുള്ള പൗരന്റെ മനുഷ്യാവകാശമാണ് നഗ്നമായി ലംഘിക്കപ്പെടുന്നത്. മാലിന്യമുക്ത കേരളം, അഴക് എന്നീ പേരുകൾ കൊണ്ടു മാത്രം പരിസരശുചിത്വം ഉറപ്പാക്കാൻ കഴിയില്ലെന്ന് നഗരസഭ മനസിലാക്കണം. മാലിന്യനിർമ്മാർജനം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കേണ്ടതാണ്. അത് തദ്ദേശസ്ഥാപനങ്ങളുടെ അനിവാര്യമായ ചുമതലയാണെന്നും ഉത്തരവിൽ പറയുന്നു. കോർപ്പറേഷൻ നടപടിയെടുത്തിട്ടും നിയമലംഘനങ്ങൾ തുടരുന്നുണ്ടെന്ന് പറഞ്ഞാൽ ഉദ്യോഗസ്ഥർ മനുഷ്യാവകാശ ലംഘനത്തിന് കൂട്ടു നിൽക്കുന്നുവെന്ന നിഗമനത്തിലെത്തേണ്ടി വരുമെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
സ്വകാര്യസ്ഥാപനത്തിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ക്ലീൻ സിറ്റി മാനേജർ കമ്മീഷനെ അറിയിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഹാജരായി. സ്ഥാപനത്തിലെ സെപ്റ്റിക് മലിനജലം ഉൾപ്പെടെ പൊതു ഓടയിലേക്ക് ഒഴുക്കിവിടുന്നതായി ബോധ്യപ്പെട്ടതായി നഗരസഭ കമ്മീഷനെ അറിയിച്ചു, സ്ഥാപനത്തിന് 25,000 രൂപ പിഴയിട്ടതായും ഓടയിലേക്ക് സ്ഥാപിച്ച പി.വി.സി. പൈപ്പ് അടച്ച് താത്ക്കാലികമായി പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ പരിസര മലിനീകരണത്തിനെതിരെ നെല്ലിക്കോട് സ്വദേശി എം. ദിനേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.