
അരീക്കോട്: ബാംഗ്ലൂരിൽ നിന്നും എത്തിച്ച MDMA വില്പന നടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അന്തർ സംസ്ഥാന ലഹരി കടത്ത് സംഘത്തലവൻ അരീക്കോട് പൂവത്തിക്കൽ സ്വദേശി അറബി അസീസ് എന്ന പൂളക്കചാലിൽ അസീസ് (43) ലഹരി വില്പനയിലൂടെ സമ്പാദിച്ച സ്വത്തുവകകളും ബന്ധുക്കളുടെ പേരിൽ സമ്പാദിച്ച സ്വത്തുവകകളും കണ്ടുകെട്ടുകയും ബന്ധുക്കളുടെ പേരിൽ ഉള്ള ബാങ്ക് അക്കൗണ്ടുകൾ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മഗ്ളേഴ്സ് ആൻ്റ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോരിറ്റിയുടെ (SAFEMA ) ഉത്തരവ് പ്രകാരം കണ്ടുകെട്ടി. 26.3. ന് അരിക്കോട് തേക്കിൻചുവട് വച്ചാണ് 196.96 ഗ്രാം MDMA യുമായി അസീസിനേയും കൂട്ടാളി എടവണ്ണ സ്വദേശി കൈപ്പഞ്ചേരി റിയാസ് ബാബുവിനേയും DANSAF സംഘവും അരീക്കോട് പോലിസും ചേർന്ന് പിടികൂടിയത്. തുടർന്ന് പൂവത്തിക്കൽ സ്വദേശി ഷിബില മൻസിൽ അനസ് (30), കണ്ണൂർ കോലഞ്ചേരി സ്വദേശി ഫാത്തിമ മൻസിൽ സുഹൈൽ (27) , ഉഗാണ്ട സ്വദേശിനിയടക്കം 3 പേരെ കൂടി പിടികൂടിയിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട് അരീക്കോട് ഇൻസ്പക്ടർ വി. സിജിത്ത് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രതി അസീസിൻ്റെ ഭാര്യയുടെ പേരിൽ അരീക്കോട് പുതുതായി പണിത ഗൃഹപ്രവേശനത്തിന് തയ്യാറായ 75 ലക്ഷം വില വരുന്ന വീടും പൂവത്തിക്കലിൽ ഉള്ള 15 ലക്ഷത്തോളം വിലവരുന്ന 7.5 സെൻ്റ് സ്ഥലവും കണ്ടുകെട്ടുകയും ഭാര്യയുടേയും മകളുടേയും പേരിൽ തൃക്കലങ്ങോട് കനറാ ബാങ്ക് ശാഖയിലെ ലക്ഷങ്ങൾ ഡപ്പോസിറ്റ് ഉള്ള അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തു. അസീസിനെതിരെ PIT NDPS act പ്രകാരം കരുതൽ തടങ്കലിൽ വക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.കൂട്ടു പ്രതികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.