
കോഴിക്കോട്: സാമ്പത്തികമായും രാഷ്ട്രീയമായും ഇന്ത്യൻ റിപ്പബ്ലിക് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും, വിശ്വാസ്യതയില്ലാത്ത പ്രചരണങ്ങൾ മാത്രമാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടക്കുന്നതെന്നും സാമ്പത്തിക ശാസ്ത്രജ്ഞൻ ഡോ.പറകാല പ്രഭാകർ . ഗാന്ധി പീസ് ഫൗണ്ടേഷൻ ഗാന്ധി ഗൃഹത്തിൽ സംഘടിപ്പിച്ച കേളപ്പജി സ്മാരക പ്രഭാഷണ പരമ്പരയിൽ “സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയും “.എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യവിഭവ വികസന ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 130-ാമത് ആയിട്ടും ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത് എന്നാണ് പ്രചരണം. ലോകത്തെ ഏറ്റവും മലിനീകരണമുള്ള 10 നഗരങ്ങളിൽ ഒമ്പതും ഇന്ത്യയിലാണ്. 123 രാജ്യങ്ങളുടെ പട്ടിണി ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 103 ആണ്. ജനസംഖ്യയുടെ 12 ശതമാനം പേരും പോഷകാഹാര കുറവ് മൂലമുള്ള ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നു. ലോകത്തെ വിളർച്ചയുള്ള സ്ത്രീകളിൽ 35 ശതമാനവുമുള്ള ഇന്ത്യ മാതൃമരണനിരക്കിൽ ലോകത്തിൽ രണ്ടാമതാണ്. മെയ്ക് ഇൻ ഇന്ത്യ എന്നത് പാഴ് വാക്കാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുക്കുക എന്നതാണ് ജനാധിപത്യം, എന്നാൽ വോട്ടർമാരെ സർക്കാർ നിശ്ചയിക്കുകയാണെന്നും, ഒഴിവാക്കലിന്റെ രാഷ്ട്രീയമാണ് ഇന്ത്യയിൽ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാന്ധി പീസ് ഫൗണ്ടേഷൻ പ്രസിഡണ്ട് ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.എം.പി.മത്തായി, യു.രാമചന്ദ്രൻ, യു.രാധാകൃഷ്ണൻ എന്നിവരും സംസാരിച്ചു.




