
കോഴിക്കോട്: മൊഫ്യൂസല്‍ ബസ്റ്റാന്റ് സമുച്ചയത്തിലെ വസ്ത്രക്കടക്ക് തീപ്പിടിച്ച സംഭവത്തില്‍ നിയമവും ചട്ടവും ലംഘിച്ച കെട്ടിടം ഉടമകളായ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കെതിരെ കേസ്സെടുക്കണമെന്ന് മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസറ്ററും ജനറല്‍ സെക്രട്ടറി ടി.ടി ഇസ്്മായിലും ആവശ്യപ്പെട്ടു. കത്തിപ്പോയ കെട്ടിടം ഒരു ടെക്‌സ്‌റ്റൈല്‍സ് നടത്താനുള്ള ഒരു മാനദണ്ഡവും പാലിച്ചിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമായിട്ടുണ്ട്. ഇതിന്റെ തീവ്രത കുറക്കാന്‍ അന്വേഷണ പ്രഹസനങ്ങളും മേയറുടെ വാചകമടിയും മതിയാവില്ല. കുറ്റവാളികള്‍ വേദമോതുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കോര്‍പ്പറേഷന്‍ പരിധിയിലെ നിയമ ലംഘന നിര്‍മ്മാണങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാവില്ല.
അര നൂറ്റാണ്ടായി കോര്‍പ്പറേഷന്‍ ഭരിക്കുന്ന സി.പി.എം കെട്ടിട നിര്‍മ്മാണ മേഖലയെ അഴിമതിയുടെ ഹബ്ബാക്കിയതാണ് മൊഫ്യൂസല്‍ ബസ്സ്സ്റ്റാന്റ് കെട്ടിടം ഉള്‍പ്പെടെയുള്ള നിര്‍മ്മിതികളുടെ സുരക്ഷ ചോദ്യ ചിഹ്നമാക്കിയത്. സാധാരണക്കാരന്‍ രണ്ടോ മൂന്നോ സെന്റുകളില്‍ കിടപ്പാടം നിര്‍മ്മിക്കാന്‍ അനുമതി തേടിയാല്‍ മാസങ്ങള്‍ നടന്നാലും പെര്‍മിഷന്‍ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. എന്നാല്‍, വന്‍കിടക്കാര്‍ എല്ലാ നിയമവും ചട്ടങ്ങളും ലംഘിച്ച് കൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍ബാധം ഉയര്‍ത്തന്നു. കോര്‍പ്പറേഷന്റെ സ്വന്തം ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങളും തീ സംരക്ഷണ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും ലംഘിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിരവധി കെട്ടിടങ്ങളില്‍ നിന്ന് ബിനാമികള്‍ വഴി സി.പി.എം പണമൂറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ജനത്തിന്റെ ജീവന് പുല്ലുവിലയായി.
മലബാറിന്റെ ആസ്ഥാന നഗരിയില്‍ പട്ടാപ്പകലുണ്ടായ തീപിടുത്തത്തിന് മുമ്പില്‍ മണിക്കൂറുകള്‍ അന്തിച്ചു നില്‍ക്കുകയായിരുന്നു അധികൃതര്‍. മിഠായി തെരുവിലും മെഡിക്കല്‍ കോളജിലുമെല്ലാം അടിക്കിടി തീപിടുത്തമുണ്ടായപ്പോള്‍ ഇരുട്ടില്‍ തപ്പിയവര്‍ ഒന്നും പഠിക്കാനും തിരുത്താനും സംവിധാനങ്ങള്‍ കുറ്റമറ്റതാക്കാനും ശ്രമിക്കാത്തത് ഗുരുതര സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ആറു മണിക്കൂറിലേറെ തീ നിന്നു കത്തിയമരുകയായിരുന്നു. തൊട്ടടുത്ത് കെട്ടിടങ്ങളില്ലാത്തതു കൊണ്ട് കത്തിത്തീര്‍ന്ന അവസ്ഥ സര്‍ക്കാറിന്റെയും കോര്‍പ്പറേഷന്റെയും അലംഭാവത്തിന്റെ നേര്‍ കാഴ്ചയാണ്. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. തീ പിടുത്തത്തില്‍ നഷ്ടം സംഭവിച്ച സമീപത്തുള്ളവര്‍ക്കും ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്കും കോര്‍പ്പറേഷനും സര്‍ക്കാറും നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാ ലീഗ് ആവശ്യപ്പെട്ടു.