
കൽപറ്റ: ചുരത്തിലെ യാത്രാ ദുരിതത്തിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് [ചിപ്പിലിത്തോട് – മരുതിലാവ് തളിപ്പുഴ ] യാഥാർഥ്യമാക്കുന്നതിൽ സർക്കാരും ജനപ്രതികളും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. കാലവർഷം തുടങ്ങിയതോടെ മരങ്ങൾ കടപുഴകിയും പാറക്കെട്ടുകൾ അടർന്ന് വീണും ഗതാഗത കുരുക്ക് അതി രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചരക്ക് നീക്കം നടക്കുകയും വാഹന തിരക്ക് അനുഭപ്പെടും കയും ചെയ്യുന്ന കോഴിക്കോട് – കൊല്ല ഗൽ ദേശീയപാതയിൽ പെട്ട ചുരത്തിലെ കുരുക്ക് അഴിക്കാൻ ബൈപാസ് യാഥാർഥ്യമാക്കുക മാത്രമാണ് പരിഹാരം. ചുരത്തിൻ്റെ ടൂറി പ്രാധാന്യവും സന്ദർശക പ്രവാഹവും ബൈപാസിൻ്റെ പ്രസക്തി വർധിപ്പിക്കുന്നു.
വയനാട് ബൈപാസ് എത്രയും വേഗം യഥാർഥ്യമാക്കണമന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരം സുൽത്താൻ ബത്തേരി മുതൽ
കോഴിക്കോട് വരെ ദേശീയ പാതയിലൂടെ പ്രക്ഷോഭ യാത്രയും ജനകീയ ഒപ്പ് ശേഖരണവും നടത്താൻ യോഗം തീരുമാനിച്ചു. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് ജോണി പാറ്റാനി
യോഗം ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻകുട്ടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ
ടി.ആർ. ഓമനകുട്ടൻ, ഭാരവാഹികളായ റസാഖ് കൽപറ്റ ,വി.കെ. മൊയ്തു മുട്ടായി, അലി ബ്രാൻ മാനന്തവാടി, സൈതലവി തളിപ്പുഴ, വി.പി. രത്ന രാജ്, സി.എം. അഹമ്മദ്, കെ.ഐ. വർഗീസ്, പൂലാടൻ അഷ്റഫ്, അബ്ദുൽ സലാം അടിവാരം എന്നിവർ പ്രസംഗിച്ചു