
- കോഴിക്കോട് : കൗൺസിലർമാരാരും ശിപാർശയുമായി വരില്ലെന്ന് ഉറപ്പു നൽകിയാൽ നഗരസഭാ പരിധിയിലെ മുഴുവൻ അനധികൃത കച്ചവടവും ഉടൻ ഒഴിപ്പിക്കാൻ തയ്യാറെന്ന് നഗരസഭാ ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്മാൻ. ബി ജെ പി കൗൺസിലർ ടി റിനീഷ് ഇതു സംബന്ധിച്ച് നടത്തിയ ശ്രദ്ധ ക്ഷണിക്കലിൻമേൽ നടന്ന ചർച്ചയിലാണ് ഹെൽത്ത് ഓഫീസർ നയം വ്യക്തമാക്കിയത്. 250 രൂപ മുടക്കിയെടുക്കുന്ന സിഐ ടിയു മെമ്പർഷിപ്പ് ഉണ്ടെങ്കിൽ ആർക്കും എവിടേയും കച്ചവടം ചെയ്യാമെന്നതാണ് നഗരത്തിലെ അവസ്ഥയെന്ന് ടി. റിനീഷ് ആരോപിച്ചു. ഈ മെമ്പർഷിപ്പ് കണ്ടാൽ ഹെൽത്ത് വിഭാഗം മുട്ടുമടക്കി മടങ്ങുന്ന അവസ്ഥയാണ് ‘ ഭീമമായ വാടകയും ജിഎസ്ടിയും നൽകി കച്ചവടം ചെയ്യുന്നവരെ സംരക്ഷിക്കാതെ പാർട്ടിക്കാരെ സംരക്ഷിക്കുന്ന നിലപാട് ശരിയല്ലെന്ന് റിനീഷ് പറഞ്ഞു. അനുവദിക്കപ്പെട്ടവരല്ലാതെ മറ്റാരും തെരുവുകച്ചവടം നടത്താൻ പാടില്ലെന്നും ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിക്കണമെന്നും സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കരുതെന്നും മേയർ ഒ. സദാശിവൻ ആവശ്യപ്പെട്ടപ്പോഴാണ് ഹെൽത്ത് ഓഫീസർ വികാരഭരിതനായി തങ്ങളുടെ ദയനീയാവസ്ഥ വ്യക്തമാക്കിയത്. ആരും ശിപാർശയുമായി വരില്ലെന്ന് ഉറപ്പുതരൂ – അനധികൃതക്കാരെ ഞങ്ങൾ ഒഴിപ്പിക്കാം – ഹെൽത്ത് ഓഫീസർ പറഞ്ഞു. കോഴിക്കോടിൻ്റെ യശസിന് മങ്ങലേൽപ്പിക്കുന്ന അനധികൃത കച്ചവടം അവസാനിപ്പിക്കുന്ന കാര്യത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സഹായം വേണമെന്ന് ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശീ നിർദ്ദേശിച്ചു. ചർച്ചയല്ല, എന്ത് ആക്ഷൻ എടുക്കുമെന്ന് വ്യക്തമാക്കണമെന്ന് ടി. റിനീഷ് മറുപടി നൽകി. മാവൂർ റോഡിൽ രാത്രി ഫുട്പാത്തിലടക്കം അനധികൃത കച്ചവടമാണെന്ന് യുഡിഎഫ് കൗൺസിലർ എസ്. കെ. അബൂബക്കർ പറഞ്ഞു. ഇവിടെ ഉദ്യോഗസ്ഥരും വാഹനവുമുണ്ട്, എന്തു കൊണ്ട് നടപടിയെടുക്കുന്നില്ല – അദ്ദേഹം ചോദിച്ചു. എവിടെ റോഡു പൊളിച്ചാലും അവിടെ അന്നുരാത്രി അനധികൃത കച്ചവടം ഉയരുന്നു. നടപടി എടുത്താലുടൻ ഏതെങ്കിലും കൗൺസിലർമാരുടെ വിളി വരും. ഇനി ശിപാർശ പറയില്ലെന്ന് ഉറപ്പുനൽകാമോ കച്ചവടം ഞങ്ങൾ അവസാനിപ്പിക്കാം – ഹെൽത്ത് ഓഫീസർ പറഞു. ഉറപ്പുനൽകാൻ യുഡി എഫ് തയ്യാറാണെന്ന് എസ്.കെ അബൂബക്കറുടെ നിലപാടിനെ ബി ജെ പി യിലെ ടി. റിനീഷ് പിന്താങ്ങി. ഭട്ട് റോഡ് ബീച്ചിൽ സിഐടിയു വിൻ്റെ കൊടി കെട്ടിയാണ് തട്ടുകട പ്രവർത്തിക്കുന്നതെന്നും വെള്ളിമാടുന്ന് ഉള്ളവർ വരെ ഭട്ട് റോഡ് ബീച്ചിൽ കച്ചവടം നടത്തുന്നുണ്ടെന്നും കെ. സരിത പറഞ്ഞു. ശിപാർശ ചെയ്യുന്ന കൗൺസിലർമാരുടെ പേരുകൾ കൗൺസിൽ യോഗത്തിൽ വ്യക്തമാക്കണമെന്ന് ടി.റിനിഷ് ആവശ്യപ്പെട്ടതോടെ മേയർ ഒ. സദാശിവൻ ഇടപെട്ടു. ഈ ആവശ്യത്തിന് ഏത് കൗൺസിലർ വിളിച്ചാലും പരിഗണിക്കേണ്ടന്ന് മേയർ ഹെൽത് ഓഫീസർക്ക് കർശന റൂളിങ് നൽകി. സാംക്രമീകരോഗ നിയന്ത്രണത്തിന് നഗരത്തിൽ ഫോഗിങ്ങ് തീവ്രയജ്ഞം നടത്തും സാംക്രമീകരോഗ നിയന്ത്രണത്തിന് നഗരത്തിൽ ഫോഗിങ്ങ് തീവ്രയജ്ഞം നടത്താൻ നഗരസഭാ കൗൺസിൽ തീരുമാനം. മേയർ ഒ . സദാശിവൻ്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ യുഡിഎഫ് കൗൺസിലർ ശ്രീജ സുരേഷാണ് ഇതു സംബന്ധിച്ച ശ്രദ്ധ ക്ഷണിച്ചത്. നഗരമാകെ കൊതുകുകൾ വ്യാപിക്കുകയാണെന്നും കൊതുക് നിയന്ത്രണത്തിന് അടിയന്തിര ഇടപെടൽ വേണമെന്നും ശ്രീജ ആവശ്യപ്പെട്ടു. കൊറോണ കാലത്ത് വൻതുക മുടക്കി നഗരസഭ വാങ്ങിയ വലിയ ഫോഗിങ്ങ് മെഷീൻ ശാരീരിക ബുദ്ധിമുട്ടുകൾ പറഞ്ഞ് ജീവനക്കാർ ഉപയോഗിക്കുന്നില്ലെന്ന് കൗൺസിലർ ടി. റിനീഷ് ചൂണ്ടിക്കാട്ടി. കൊതുക് നശീകരണത്തിനുള്ള ഒരു വലിയ വാഹനം മേയർ ഭവൻ വളപ്പിൽ ഒരു വർഷമായി വെറുതെ കിടക്കുന്നത് അന്വേഷിക്കണമെന്ന് കൗൺസിലർ സഫറി വെള്ളയിൽ ആവശ്യപ്പെട്ടു. വലിയ ഫോഗിങ് മെഷീൻ രണ്ടു ദിവസത്തിനകം പ്രവർത്തിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റിയിൽ തീരുമാനിച്ചതായി ചെയർമാൻ കെ.രാജീവ് മറുപടി നൽകി. ആകെയുള്ള എട്ട് ഫോഗിങ്ങ് മെഷീനിൽ രണ്ടെണ്ണം വലുതും , ബാക്കി ചെറുതുമാണ്. എട്ടിൽ നാലെണ്ണം കേടായി കിടക്കുകയാണ്. അത് ഉടൻ നന്നാക്കും. ആവശ്യമുങ്കിൽ ഫോഗിങ് മെഷീൻ വാടകക്ക് എടുക്കുമെന്നും ഹെൽത്ത് ഓഫീസർ മുനവർ റഹ്മാൻ പറഞ്ഞു. റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ എന്നിവ ഉൾപ്പെടുത്തി ലാർവ നശീകരണത്തിന് പ്രത്യേക കമ്മറ്റി രൂപീകരിക്കുമെന്ന് മേയർ ഒ.സദാശിവൻ വ്യക്തമാക്കി. നഗരത്തിൽ വർധിച്ചു വരുന്ന അനധികൃത ടാറ്റൂ പഞ്ചിങ് അവസാനിപ്പിക്കാൻ കർശന നടപടി ഉണ്ടാകണമെന്ന് എൽഡിഎഫ് കൗൺസിലർ പി.കെ. ജിജീഷ് ശ്രദ്ധ ക്ഷണിച്ചു. ഒരു സുരക്ഷയും പാലിക്കാതെ ഒരേ സൂചി കൊണ്ട് ടാറ്റൂ കുത്തുകയാണെന്ന് പി.കെ. ജിജീഷ് പറഞ്ഞു. ബീച്ച് – പുതിയ ബസ് സ്റ്റാൻ്റ് എന്നിവിടങ്ങളിൽ കർശന പരിശോധന നടത്തി അനധികൃത ടാറ്റൂ ആർട്ടിസ്റ്റുകളെ നീക്കം ചെയ്തതായി ഹെൽത്ത് ഓഫീസർ പറഞ്ഞു. പരിശോധന തുടരുമെന്നും ഹെൽത്ത് ഓഫീസർ പറഞ്ഞു. വിവിധ വിഷയങ്ങളിൽ ഇ. ഷൈനി, വിശ്വനാഥൻ പുതുശേരി, ഷഫീന, ശ്രീജ. സി. നായർ, എസ്.കെ. അബൂബക്കർ എന്നിവരും വിവിധ വിഷയങ്ങളിൽ ശ്രദ്ധ ക്ഷണിച്ചു.




