
കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ അടിയന്തിര യോഗം ആവശ്യപ്പെട്ടു.
വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങൾക്കും പൊതുജനങ്ങളുടെ യാത്രയ്ക്കും താമരശ്ശേരി ചുരത്തിലെ നിരന്തര ഗതാഗതക്കുരുക്ക് വലിയ തിരിച്ചടിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വർഷം മുഴുവൻ അനുഭവപ്പെടുന്ന വാഹനത്തിരക്കും ഇടയ്ക്കിടെയുള്ള ഗതാഗത തടസ്സങ്ങളും വയനാട്ടിലേക്കുള്ള യാത്രയെ ദുഷ്കരമാക്കുന്നതായും അസോസിയേഷൻ അഭിപ്രായപ്പെട്ടു.
ചിപ്പിലിത്തോട്–മരുതിലാവ് പാതയും പൂഴിത്തോട്–പടിഞ്ഞാറത്തറ പാതയും അടിയന്തരമായി യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ പദ്ധതികൾ പൂർത്തിയായാൽ വയനാട്ടിലേക്കുള്ള യാത്ര കൂടുതൽ സുരക്ഷിതവും സുഗമവുമായി മാറുകയും ടൂറിസം, വ്യാപാരം, കൃഷി തുടങ്ങി വിവിധ മേഖലകൾക്ക് വലിയ ഉണർവ് ലഭിക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.
വയനാടിന്റെ ദീർഘകാല വികസനത്തിനും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനുമായി ബദൽ പാതകൾക്ക് സർക്കാർ മുൻഗണന നൽകണമെന്നും വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു.ജില്ലാ ചെയർമാൻ സൈതലവി കെ പി, പ്രസിഡന്റ് അനീഷ് ബി നായർ, സെക്രട്ടറി സൈഫ് വൈത്തിരി, അൻവർ മേപ്പാടി, അബ്ദു റഹ്മാൻ മാനന്തവാടി , മനോജ് മേപ്പാടി, പട്ടു വിയ്യനാടൻ, സുമ പള്ളിപ്രം, വർഗീസ് എ ഓ, പ്രബിത ചുണ്ടേൽ, ബാബു ബത്തേരി, സന്ധ്യ ത്രീ റൂട്ട്സ്, മുനീർ കാക്കവയൽ യാസീൻ എന്നിവർ സംസാരിച്ചു.




