
കോഴിക്കോട് : ലഹരിക്കെതിരെ ജനകീയ പ്രതിരോധം നടപ്പാക്കാൻ പദ്ധതിയുമായി കോർപറേഷൻ കൗൺസിൽ യോഗം. ലഹരിക്കെതിരേ രാഷ്ട്രീയ ഭേദമന്യേ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ലഹരി വ്യാപനവുമായി ബന്ധപ്പെട്ട കെ.മൊയ്തീൻകോയ അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിലെ ചർച്ചയിലാണ് ജനകീയ പ്രതിരോധം തീർക്കാൻ തീരുമാനിച്ചത്. ലഹരിക്കെതിരെ കോർപറേഷൻ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് വ്യക്തമാക്കി. ലഹരി വ്യാപനം വലിയൊരു സാമൂഹിക പ്രശ്‌നമായി ഉയർന്നു കഴിഞ്ഞു. ബോധവൽക്കരണം വേണ്ട തലമുറയിലേക്ക് അത് എത്തിക്കാൻ കഴിയുന്നില്ല. അതിനുള്ള കാംപയിൻ ആരംഭിക്കുന്നതും മറ്റും ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിയുടെ വ്യാപനം ഞെട്ടിക്കുന്നതാണെന്നും ഗൃഹാന്തരീക്ഷം പോലും സംഘർഷത്തിൽ നിന്ന് മുക്തമല്ലെന്നും കെ.മൊയ്തീൻകോയ അടിയന്തിരപ്രമേയത്തിൽ വ്യക്തമാക്കി. നിയമം ശക്തമായാലേ ഇത്തരക്കാരെ വലയിലാക്കാൻ കഴിയുകയുള്ളൂവെന്ന് കൗൺസിലർ കെ.സി ശോഭിത പറഞ്ഞു. സ്‌കൂളിൽ എത്തുന്ന കുട്ടികളുടെ ബാഗുകൾ ഉൾപ്പെടെ പരിശോധനക്ക് വിധേയമാക്കണം. ജുവൈനൽ, എക്‌സൈസ്, പൊലീസ് എന്നിവർ യോജിച്ച് ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശോഭിത ആവശ്യപ്പെട്ടു. വെള്ളിമാടുകുന്ന് കോവൂർ ഇരിങ്ങാടൻ പള്ളി പ്രദേശത്തെ രാത്രികാല കച്ചവടം സ്ഥാപനങ്ങൾക്ക് ചുറ്റും അക്രമങ്ങൾ പതിവാണെന്നും ഇവിടെ കടകൾക്ക് സമയപരിധി നൽകേണ്ടതുണ്ടെന്നും കൗൺസിലർ ടി.കെ ചന്ദ്രൻ അഭിപ്രായപ്പെട്ടു. എം.സി അനിൽകുമാർ, ഒ.സദാശിവൻ അഡ്വ. ജംഷീർ, ബിജുരാജ്, എൻ.സി മൊയിൻകുട്ടി, കവിത അരുൺ, എസ്.കെ അബൂബക്കർ, നവ്യഹരിദാസ്, സത്യഭാമ സംസാരിച്ചു.