
കോഴിക്കോട് : മാനാഞ്ചിറ എൽ.ഐ.സിക്ക് സമീപം നടപ്പാതയിൽ തെരുവുകച്ചവടക്കാർ നടത്തിയ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
സിറ്റി പോലീസ് കമ്മീഷണർക്കും നഗരസഭാ സെക്രട്ടറിക്കുമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. കൈയേറ്റം ഒഴിപ്പിച്ച് നടപ്പാതകൾ കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിന് തുറന്നു കൊടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. നടപടിയെടുത്തശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മാർച്ച് 27 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കമ്മീഷന് വാട്സാപ്പിൽ ലഭിച്ച ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ഡി ഐ ജി കൂടിയായ കോഴിക്കോട് സിറ്റി പോലീസ് കമീഷണറുടെ ഓഫീസിന് മൂക്കിന് താഴെ പട്ടാളപ്പള്ളിക്ക് മുൻപിലെ സദാ ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനിലടക്കം പെട്ടിക്കടക്കാർ കൈയടക്കിയിരിക്കയാണ്. എൽ ഐ സി റോഡ് എന്നെഴുതിയ ബോർഡിന് താഴെ കച്ചവട സാമഗ്രികൾ വച്ച് റോഡിലാണ് ഇരിപ്പിടങ്ങളും, വെള്ളം നിറച്ച ബക്കറ്റുകളും സൂക്ഷിക്കുന്നത്. ബസ് ബേയ്ക്കും റോഡിനും ഇടയിൽ കാൽനടയാത്രക്കാർക്ക് നടന്നു പോകാൻ മറ്റ് വഴികൾ ഇല്ലാത്തപ്പോഴാണ് ഫുട്പാപാത്ത് കൈയടക്കി തകൃതിയായ കച്ചവടം തുടരുന്നത്. കച്ചവടക്കാർക്ക് ഭരണ രാഷ്ട്രീയ പിൻബലമുള്ളതിനാൽ പോലീസ്, ട്രാഫിക് പോലീസ്, നഗരസഭ റവന്യു വിഭാഗം, നഗരസഭ ഹെൽത്ത് വിഭാഗം തുടങ്ങി നിയമം നടപ്പാക്കേണ്ട എല്ലാ സംവിധാനങ്ങളും നോക്കുകുത്തിയായി മാറുമ്പോഴാണ് മനുഷ്യാവകാശ കമീഷൻ്റെ ഇടപെടൽ.