
കോഴിക്കോട് : മുഖ്യമന്തിയുടെ പേരിൽ ജനത്തിന് 14 മണിക്കൂറിലധികം തുടർച്ചയായി വൈദ്യുതി നിഷേധിച്ച് കെ എസ് ഇ ബിയുടെ ക്രൂരത. കോഴിക്കോട് സിവിൽ സ്റ്റേഷൻ പരിസരത്ത് രാവിലെ 8 ന് വൈദ്യുതി നിലച്ചതാണ്. വൈകിട്ട് ആറ് വരെ വൈദ്യുതി ഉണ്ടാവില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രാത്രി 10
ആയിട്ടും വൈദ്യുതി പുന:സ്ഥാപിച്ചില്ല . കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണ് അവസ്ഥ. ഇഖ്റ ആശുപത്രിയുടെ പുതിയ ബ്ലോക്ക് ഉദ്ഘാടനത്തിന് ഏഴാം തിയതി മുഖ്യമന്ത്രി വരുന്നതിനാൽ തിരക്കിട്ട് ദേശീയ പാതയിലെ പോസ്റ്റുകൾ മാറ്റുന്നു എന്നാണ് കെ എസ് ഇ ബി പറയുന്നത്. ഈ കൊടും ചൂടിൽ വൃക്ക രോഗികൾ, കാൻസർ രോഗികൾ, വൃദ്ധർ, നവജാത ശിശുക്കൾ തുടങ്ങി ജനങ്ങൾ ദിവസങ്ങളായി കഷ്ടപ്പെടുകയാണ്. മുന്നറിയിപ്പ് പോലെ വൈകിട്ട് ആറിന് തന്നെ കളക്ടറേറ്റിൽ വൈദ്യുതി പുന:സ്ഥാപിച്ച് കരാറുകാർ തടിയൂരി. കോട്ടുളി , ചെമ്പ്ര തുടങ്ങി വിവിധ ഭാഗങ്ങളിലേക്കുള്ള ലൈൻ മുറിച്ചിട്ട നിലയിലാണ്. സഹികെട്ട ജനം കെ എസ് ഇ ബി , ജില്ലാ കളക്ടർ, മന്ത്രി പി.എ മുഹമ്മദ് റിയാസ് തുടങ്ങി സാധ്യമായിടങ്ങളിലെല്ലാം പരാതിപ്പെട്ടെങ്കിലും വൈദ്യുതി എത്തിയില്ല. കളക്ടറുടെ വസതിയിലും, കളക്ടറേറ്റിലും വൈദ്യുതി ഉള്ളതിനാൽ ജനങ്ങളുടെ ദുരവസ്ഥ കേട്ടിട്ടും ജില്ലാ കളക്ടർക്ക് ഒരു കുലുക്കവുമില്ല. ഒരു സ്വകാര്യ ആശുപത്രിയുടെ കെട്ടിടം ഉദ്ഘാടനത്തിൻ്റെ പേരിൽ കുഞ്ഞുകുട്ടികളും, രോഗികളും വൃദ്ധരുമടക്കം വോട്ടർമാരെ ഏറെ കഷ്ടപ്പെടുത്തിയിട്ടും അധികൃതർ മൗനം പാലിക്കുകയാണ്. വൈദ്യുതി ഇല്ലാത്തതിനാൽ കുടിവെള്ളം മുടങ്ങിയതിന് പുറമെ ഫോൺ ചാർജ് ചെയ്യാനും നിവൃത്തിയില്ലാതെ ജനം കൊടുംചൂടിൽ വലയുകയാണ്.




