INDIAPolitics

ബോക്സറും കോണ്‍ഗ്രസ് അംഗവുമായിരുന്ന വിജേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. എക്സ് പോസ്റ്റിലൂടെയാണ് വിജേന്ദര്‍ ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.

ഹരിയാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള ജാട്ട് സമുദായത്തില്‍ പെട്ടയാളാണ് ഇദ്ദേഹം. മധുരയില്‍ ഹേമമാലിനിയെ മാറ്റി വിജേന്ദറിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.

2019ലാണ് വിജേന്ദര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.കര്‍ഷക സമരത്തെയും പിന്തുണച്ചിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ഡല്‍ഹിയില്‍ നിന്ന് മത്സരിച്ചുവെങ്കിലും ബി.ജെ.പിയുടെ രമേഷ് ബിധുരിയോട് പരാജയപ്പെട്ടു.

ഹരിയാന സ്വദേശിയായ വിജേന്ദര്‍ സിങ് 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടി. ആദ്യമായാണ് ഒരു ഇന്ത്യന്‍ ബോക്സര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ വിജേന്ദര്‍ 2006, 2010 വര്‍ഷങ്ങളില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും കരസ്ഥമാക്കി. 2009ലെ ലോക ചാമ്പ്യന്‍ഷിപ്പിലും 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും വെങ്കലം നേടി. 2009ല്‍ ‘രാജീവ് ഗാന്ധി ഖേല്‍ രത്‌ന’ അവാര്‍ഡും 2010ല്‍ പത്മശ്രീയും നല്‍കി രാജ്യം ആദരിച്ചു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close