KERALAlocaltop news

ചിലങ്കയണിങ്ങ് കോഴിക്കോട് ; ഇനി കലാമാമാങ്കത്തിന്റെ അഞ്ച് നാളുകൾ

മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് സ്കൂൾ കലോത്സവം - മുഖ്യമന്ത്രി പിണറായി വിജയൻ.

കോഴിക്കോട്:

മാറുന്ന കാലത്തിലേക്ക് പിടിച്ച കണ്ണാടിയാണ് കേരള സ്കൂൾ കലോത്സവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവം വെസ്റ്റ് ഹിൽ വിക്രം മൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിലെ പല കലാരൂപങ്ങളും കാലാനുസൃതമായി നവീകരിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ അരങ്ങേറുന്ന വേദി എന്നതിനപ്പുറം സാമൂഹ്യ വിമർശനത്തിന്റെയും നവീകരണത്തിന്റെയും ചാല് കീറുന്നതിനായി പുതുതലമുറ വിവിധ കലകളെ ഉപയോഗപ്പെടുത്തുന്ന സാംസ്‌കാരിക കൂട്ടായ്മയായി കലോത്സവം മാറുകയാണ്. ഈ പ്രത്യേകത കൊണ്ടാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കാലോത്സവം മാറിയത്.

കുട്ടികളുടെ സർഗ്ഗ വാസനകൾ അവതരിപ്പിക്കുമ്പോൾ ആ പ്രകടനങ്ങളിൽ സന്തോഷിക്കാൻ എല്ലാവർക്കും സാധിക്കണം. കേരളത്തിന്റെ വൈവിധ്യമാർന്ന കലാപ്രകടനങ്ങളുടെ പരിഛേദമായിരിക്കും കലോത്സവ വേദിയിൽ കാണാൻ ശ്രദ്ധിക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരെ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ഗോത്രകലകൾ അടക്കമുള്ളവയെ കലോത്സവത്തിൽ ഉൾചേർക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരുടെ കലാവാസനകൾ വളർത്താൻ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണ്. അതിനെന്ത് ചെയ്യാനാവും എന്ന് പരിശോധിക്കും. കാലത്തിനനുസരിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കലോത്സവം ജനകീയമായി മാറുമെന്നും നവീനമായ ഇടപെടലുകൾകൊണ്ട് കലോത്സവം ശ്രദ്ധേയമാവുമെന്നും മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാപ്രതിഭകളെ വിവിധ വേദികളിലേക്ക് എത്തിക്കാനുള്ള കലോത്സവ വണ്ടികളും ഓട്ടോകളും കോഴിക്കോടിന്റെ ആതിഥ്യമര്യാദയുടെ പ്രതീകമാണ്. ചടുലവും സമയബന്ധിതവുമായി ഉത്തരവാദിത്തം നിറവേറ്റാൻ കമ്മിറ്റികൾക്കായി.
വിവിധ കമ്മിറ്റികൾ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, അധ്യാപക-വിദ്യാർത്ഥി- യുവജന സംഘടനകൾ, വകുപ്പുകൾ തുടങ്ങി നിരവധി പേരുടെ ഒരുമിച്ചുള്ള പ്രവർത്തനമാണിതെന്നും മന്ത്രി പറഞ്ഞു.

കനകകിരീടത്തിൽ മുത്തമിടാൻ എത്തുന്ന കലാ പ്രതിഭകളെ കോഴിക്കോട് എതിരേൽക്കുകയാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വൈവിധ്യങ്ങളുടെ പുതിയ സംസ്കാരം പ്രകടമാകുന്ന കലോത്സവം പരാതിയും പരിഭവവും ഇല്ലാതെ മികച്ചരീതിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംഘാടനത്തിലെ മികവ്, പ്രാതിനിധ്യ സ്വഭാവം സംഘാടന മികവ് എന്നിവ കൊണ്ട് ഏറെ പുതുമ തീർക്കുകയാണ് ഇത്തവണത്തെ സ്കൂൾ കലോത്സവമെന്ന് വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. കലാസ്വാദകർക്ക് നവ്യാനുഭവം പകർന്നു നൽകുന്നതോടൊപ്പം കലാപ്രതിഭകൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കട്ടെയെന്നും മന്ത്രി ആശംസിച്ചു.

നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യത്തെയും കലയെയും പ്രോത്സാഹിപ്പിക്കുന്ന നാടാണ് കോഴിക്കോട്. ജാതിക്കും മതത്തിനും വർഗ്ഗത്തിനും വർണ്ണത്തിനും അതീതമായി എല്ലാവിഭാഗം ആളുകളെയും അണി നിരത്താൻ കലോത്സവത്തിലൂടെ സാധിക്കും. ഒരു ഉത്സവത്തിൽ പങ്കെടുക്കുന്ന പ്രതീതിയോടെ എല്ലാവരും ഈ കലാമേളയിൽ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.കെ രാഘവൻ എം.പി, എം.എൽ.എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി, പി.ടി.എ റഹീം, ലിന്റോ ജോസഫ്, കെ.കെ രമ, കെ എം സച്ചിൻ ദേവ്, ഇ.കെ വിജയൻ, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, മേയർ ഡോ.ബീന ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സിനിമാ താരം ആശ ശരത്ത് പ്രത്യേക ക്ഷണി താവായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് സ്വാഗതവും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബു കെ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close