KERALA
പൊലീസിനെതിരായ മുദ്രാവാക്യം വിളി: ന്യായീകരണവുമായി ആർ. ശ്രീലേഖ

തിരുവനന്തപുരം: പൊലീസിനെ പോടാ പുല്ലേ പൊലീസേ എന്ന് മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ചു കൊണ്ട് മറുപടിയുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ. ശ്രിലേഖ.
സർവീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ താൻ ശക്തമായി ശാസിച്ചിട്ടുണ്ടെന്നും, അഴിമതി നടത്തിയ പല ഉദ്യോഗസ്ഥർക്കെതിരെയും അച്ചടക്ക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.അന്ന് ആരും തന്നെ വിമർശിച്ചിട്ടില്ലെന്നും, വിരമിച്ച ശേഷം തെറ്റായ പ്രവണതകൾ കാണിക്കുമ്പോൾ പ്രതികരിച്ചതിനെ മാത്രം വിമർശിക്കുന്നത് ശരിയല്ലെന്നും അവർ വാദിച്ചു.
തിരുവനന്തപുരം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷന് മുന്നിൽ മഹിളാ മോർച്ചയുടെ പ്രതിഷേധത്തിനിടെയാണ് ഇത്തരത്തിലുള്ള പദപ്രയോഗം ശ്രീലേഖ പോലീസിനെതിരെ നടത്തിയത്.
മുൻ ഡിജിപിയുടെ ഈ നടപടിക്കെതിരെ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സിപിഎം നേതാവ് പി.കെ. ശ്രീമതിയടക്കമുള്ളവരും ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മുൻപ് സേനയുടെ തലപ്പത്തിരുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു നിലപാട് ഉണ്ടായത് സേനയുടെ മനോവീര്യം തകർക്കുന്നതാണെന്നാണ് പ്രധാന ആരോപണം.




