Politics
ബംഗാളിൽ ഭരണതലത്തിൽ വൻ അഴിച്ചുപണി; മമതയുടെ വിശ്വസ്തർ കൂട്ടത്തോടെ രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ ഭരണതലത്തിൽ വൻ അഴിച്ചുപണി. മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തരും മുതിർന്ന ഉദ്യോഗസ്ഥരുമടക്കം പ്രമുഖർ സ്ഥാനമൊഴിഞ്ഞു. സംസ്ഥാനത്തെ മുൻ ചീഫ് സെക്രട്ടറിമാരായ ആലാപൻ ബന്ദോപാധ്യായ, എച്ച്.കെ. ദ്വിവേദി എന്നിവർ തങ്ങളുടെ മുഖ്യ ഉപദേശക സ്ഥാനങ്ങൾ രാജിവെച്ചു.ബിജെപി വൻ വിജയം നേടിയതിന് പിന്നാലെ ഭരണസിരാകേന്ദ്രത്തിൽ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.കേന്ദ്ര സർക്കാരുമായുള്ള തർക്കങ്ങളെത്തുടർന്ന് വിരമിച്ച ശേഷം മമതയുടെ പ്രത്യേക ഉപദേശകനായി ചുമതലയേറ്റ ആലാപൻ ബന്ദോപാധ്യായയുടെ രാജി ശ്രദ്ധേയമാണ്. പുതിയ ബിജെപി സർക്കാർ അധികാരമേൽക്കുന്നതിന് മുന്നോടിയായി തൃണമൂൽ സർക്കാരിന്റെ ഭാഗമായിരുന്ന കൂടുതൽ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ രാജിവെച്ചേക്കുമെന്നാണ് സൂചന.




