
കോഴിക്കോട്: രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ
സ്വകാര്യ ബസുകൾക്ക് ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിച്ചിട്ടുള്ള സമയ പരിധി പ്രായോഗികമായി ദീർഘിപ്പിച്ചു നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ബസുകൾ തമ്മിലുള്ള സമയ ഇടവേളകൾ ശാസ്ത്രീയമായി പുന:ക്രമീകരിക്കാൻ ആർ ടി എ ബോർഡ് അടിയന്തരമായി തീരുമാനമെടുക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് നിർദ്ദേശം നൽകി. കോഴിക്കോട് നിന്നും മാവൂർ, ബാലുശേരി, കൊയിലാണ്ടി റൂട്ടുകളിലെ ഗതാഗത തടസങ്ങൾ കണക്കിലെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശം നൽകി.
ബസുകൾ ക്യത്യസമയം പാലിക്കുന്നുണ്ടെന്നും നിയമ ലംഘനം നടത്തുന്നില്ലെന്നും എം.വി ഐ മാർ പരിശോധന നടത്തി ഉറപ്പാക്കണം. നഗരത്തിലെ പ്രധാന ജംഗ്ക്ഷനുകളിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ജില്ലാ പോലീസ് മേധാവി കർശന നടപടികൾ സ്വീകരിക്കണമെന്നും കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ റീജിയനൽ ട്രാൻസ്പോർട്ട് അതോറിറ്റി ചെയർ പേഴ്സണായ ജില്ലാ കളക്ടറും സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവി മാരും ആർ.റ്റി ഒ യും മൂന്ന് മാസത്തിനുള്ളിൽ അറിയിക്കണം. മലപ്പുറം ചെറുവായൂർ സ്വദേശി ദിത്തീ ദേവ് സമർപ്പിച്ച പരാതിയിലാണ് നടപടി.




