Politics

ആശുപത്രികളിൽ ലോകോത്തര നിലവാരമുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു – മന്ത്രി കെ. കെ ശൈലജ ടീച്ചർ

കോഴിക്കോട്:സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ലോകോത്തര നിലവാരമുള്ള മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ. കെ ശൈലജ ടീച്ചർ. പ്രൈമറിതലം മുതൽ മെഡിക്കൽ കോളേജ് വരെ ഈ മാറ്റം വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒടുവിലായി നടപ്പാക്കിയ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ടെലി കൊബാള്‍ട്ട് മെഷീന്‍, രണ്ടാമത് കാത്ത് ലാബ്, മില്‍ക്ക് ബാങ്ക്, റസിഡന്‍സ് ഫ്‌ലാറ്റ് സമൂച്ചയങ്ങള്‍ തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്തത്. ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി 5.37 കോടി രൂപ ചെലവിലാണ് രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചത്. റേഡിയോ തെറാപ്പി വിഭാഗത്തില്‍ സ്ഥാപിച്ച ടെലി കൊബാള്‍ട്ട് മെഷീന്‍ അര്‍ബുദരോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും. ഗൈനക്കോളജി വിഭാഗത്തിലെത്തുന്ന രോഗികകള്‍ക്ക് വിദഗ്ദ ചികിത്സക്കായി സൗകര്യങ്ങളൊരുക്കുന്നതിന് 99 ലക്ഷം രൂപ ചെലവില്‍ ഹൈഡിപ്പന്റന്‍സ് യൂണിറ്റ് ആരംഭിക്കുകയാണ്. ഇതിന്റെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്കായി 11 ലക്ഷം രൂപയും ഉപകരണങ്ങള്‍ വാങ്ങുന്നതിന് 80 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച 38.6
ലക്ഷം രൂപയ്ക്കാണ് മില്‍ക്ക് ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.

സൂപ്പര്‍ സ്പെഷ്യാലിറ്റി, സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടങ്ങള്‍ എന്നിവയെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന സ്‌കൈ വാക്ക്പദ്ധതിയും നടപ്പാക്കുന്നുണ്ട്. 2.5 കോടിരൂപയാണ് നിര്‍മാണച്ചെലവ്. ഒരു കോടി രൂപ ബി.പി.സി.എലിന്റെ സി.എസ്.ആര്‍. ഫണ്ടില്‍നിന്ന് ലഭ്യമാക്കും. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കും. 15 കോടി രൂപ ചെലവില്‍ പുതിയ പരീക്ഷാഹാളും നിര്‍മിക്കും. 12 കോടി രൂപ ചെലവില്‍ റസിഡന്‍സ് ക്വാട്ടേഴ്സ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 4444 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ കെട്ടിടത്തില്‍ നാല് നിലകളിലായി 48 ക്വോട്ടേഴ്സുകളാണുള്ളത്. 30 കോടി രൂപ ചെലവില്‍ നോണ്‍ ഗസറ്റഡ് ഓഫീസേഴ്സ് ഫ്ളാറ്റ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. മൂന്ന് നിലകളിലായി ആറ് ക്വാര്‍ട്ടേഴ്സുകള്‍ വീതമുള്ള 16 ബ്ലോക്കുകളിലായി 96 ക്വോര്‍ട്ടേഴ്സുകളാണ് ഉള്ളത്. 15 കോടി ചെലവില്‍ നിര്‍മ്മിക്കുന്ന ഗസറ്റഡ് ഓഫീസേഴ്സ് ഫ്ളാറ്റ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. ഈ സമുച്ചയത്തിന് മൂന്ന് നിലകളിലായി ആറ് ക്വാര്‍ട്ടേഴ്സുകള്‍ വീതമുള്ള ആറ് ബ്ലോക്കുകളിലായി 36 ക്വാര്‍ട്ടേഴ്സുകളുണ്ട്. കാമ്പസില്‍ ചുറ്റുമതില്‍ നിര്‍മിക്കുന്നതിനായി 5.9 കോടി രൂപയാണ് വകയിരുത്തിയത്.

മെഡിക്കൽ കോളേജ് അറോറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
എ. പ്രദീപ്‌ കുമാർ എം. എൽ. എ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ. നവീൻ, മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ സൂപ്രണ്ടുമാരായ ഡോ. സി ശ്രീകുമാർ, ഡോ. ടി. പി രാജഗോപാൽ, ഡോ. കെ വിജയൻ, ഡോ. എം. പി ശ്രീജയൻ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close