Politics

കോഴിക്കോട് ബീച്ചിലും മിഠായിതെരുവിലും കർശന നിയന്ത്രണം

കോഴിക്കോട്:  ബീച്ച്, മിഠായി തെരുവ് തുടങ്ങി അനിയന്ത്രിതമായ തിരക്കനുഭവപ്പെടുന്ന സ്ഥലങ്ങളിൽ  നിയന്ത്രിക്കുന്നതിന് കോർപ്പറേഷൻ ഹെൽത്ത് സ്‌ക്വാഡ് പ്രവർത്തനം ശക്തമാക്കാൻ തീരുമാനം. മേയർ ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന്റെയും വ്യാപാരികളുമായി നടത്തിയ ചർച്ചയുടെയും അടിസ്ഥാനത്തിലാണ് നടപടി. പൊതു ഇടങ്ങളിൽ മാസ്‌ക്ക്, സാനിറ്റൈസർ, കൈ കഴുകുന്നതിന് കിയോസ്ക്, സാമൂഹ്യ അകലം പാലിക്കൽ ഇവ കൃത്യമായി പാലിക്കുന്നതിന് ബോധവത്ക്കരണം ശക്തിപ്പെടുത്താനും തീരുമാനിച്ചു. വാർഡ് ആർ.ആർ.ടികൾ അടിയന്തിരമായി പുന:സംഘടിപ്പിച്ച് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കും. ആർ.ആർ.ടി അംഗങ്ങൾക്ക് കൊവിഡ് വാക്‌സിനേഷൻ നടത്തുന്നതിന് സർക്കാരിലേക്ക് അപേക്ഷിക്കും. വിവാഹം പോലെ ചടങ്ങുകൾ നടക്കുന്നയിടങ്ങളിൽ നേരിട്ട് സന്ദർശനം നടത്തി നിർദ്ദേശങ്ങൾ നൽകുന്നതിന് സെക്ടറൽ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകുന്നതിന് ജില്ലാ കളക്ടറോട് ആവശ്യപ്പെടും.
കച്ചവട സ്ഥാപനങ്ങളിൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്നവർക്കെല്ലാം 15 ദിവസത്തിലൊരിക്കൽ കൊവിഡ് ടെസ്റ്റ് നടത്തും. കാഷ് കൗണ്ടറുകളിലിരിക്കുന്നവർ, പണം നേരിട്ട് കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവർ ഗ്ലൗസ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. വാർഡ് ആർ.ആർ.ടി യോഗങ്ങളിൽ കച്ചവട സംഘടനാ പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കും. മിഠായിതെരുവിലെ സൺഡേ മാർക്കറ്റിലെ തിരക്ക് കുറക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും. ടൗൺ വെന്റിംഗ് കമ്മറ്റി വിളിച്ചു ചേർത്ത് തെരുവു കച്ചവടക്കാർക്ക് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കച്ചവടം നടത്തുന്നതിന് കർശന നിർദ്ദേശം നൽകും.
ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ എസ്. ജയശ്രീ, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close