KERALAlocaltop news

കോട്ടുളി പെട്രോൾ പമ്പിലെ കവർച്ച പ്രതി പിടിയിൽ

 

കോഴിക്കോട്: നഗരത്തിൽ വ്യാഴാഴ്ച പുലർച്ചെ1.40 ന് മുളകുപൊടി വിതറിയ ശേഷം പെട്രോൾപമ്പ് ജീവനക്കാരനായ വെളളിപറമ്പ് സ്വദേശി മുഹമ്മദ് റാഫിയെ കെട്ടിയിട്ട് മർദിച്ച് അരലക്ഷം രൂപ കവർന്ന കേസിലെ പ്രതിയെ മൂന്നാംപക്കം പോലീസ് വലയിലാക്കി.മലപ്പുറം എടപ്പാൾ കാലടി സ്വദേശി മുള്ളമടക്കൽ സാദിഖ് (22 വയസ്സ്) നെയാണ് മെഡിക്കൽ കോളേജ് അസിസ്റ്റൻറ് കമ്മീഷണർ കെ.സുദർശനും കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും (കാവൽ) ചേർന്ന് പിടികൂടിയത്.

മാവൂർ റോഡിൽ കോട്ടൂളിയിലെ നോബിൾ പെട്രോൾപമ്പിലെ മുൻ ജീവനക്കാരനായിരുന്ന സാദിഖ് മൂന്ന് ആഴ്ചകൾക്ക് മുമ്പാണ് ഇവിടുത്തെ ജോലി ഒഴിവാക്കി പോയത്. ആഡംബര ബൈക്കിൻ്റെ ലോൺ അടയക്കുന്നതിലേക്കുള്ള പണം കണ്ടെത്തുന്നതിലെക്കാണ് പ്രതി ഇത്തരം കവർച്ചയിലേക്ക് എത്തിയതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു.

മോഷ്ടാവ് മർദിക്കുന്നതുൾപ്പെടെ സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്നുണ്ടെങ്കിലും മുഖംമൂടിയണിഞ്ഞതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. വിരലടയാളം പതിയാതിരിക്കാൻ മോഷ്ടാവ് റേസിങ് ഗ്ലൗസും ധരിച്ചിട്ടുണ്ട്.
പെട്രോൾപമ്പിന്റെ മതിലിലൂടെ മേൽക്കൂരയിൽ കയറി അവിടെനിന്ന് ജനലിലൂടെയാണ് മോഷ്ടാവ് അകത്ത്കടന്നത്.പബ്ജി ഗെയിമിന് അടിമയായ പ്രതി “ധൂം” സിനിമയിലെ രംഗങ്ങൾ പ്രചോദനമായിക്കണ്ട് അതേ വേഷവിധാനത്തിലാണ് കവർച്ചക്കെത്തിയത്.ഇതേ ഷിഫ്റ്റിൽ തന്നെ ജോലി ചെയ്തതിനാൽ പ്രതിക്ക് കാര്യങ്ങൾ എല്ലാം തന്നെ വ്യക്തമായി അറിയാമായിരുന്നു.
പെട്രോൾ പമ്പിലെ മറ്റ് സി.സി.സി.ടി.വി. ക്യാമറകളുണ്ടെങ്കിലും അതിലൊന്നും പെടാതെയാണ് കവർച്ച നടത്തിയത്.

കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് സിറ്റി പോലീസ് മേധാവി ഇൻ ചാർജ്ജ് ആമോസ് മാമൻ ഐ പി എസിൻ്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക്ക് സെൽ എസിപി എജെ ജോൺസൻ്റെ കീഴിലുള്ള കുറ്റാന്വേഷണത്തിൽ മികവു തെളിയിച്ച സ്ക്വാഡംഗങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പ്രതി കൃത്യത്തിന് ഉപയോഗിച്ച സാധനങ്ങളും,ആക്രമണ ശൈലിയും മനസ്സിലാക്കിയ പോലീസ് നിരവധി ആയോധന പരീശീലന കേന്ദ്രങ്ങളും മുൻപ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. പെട്രോൾ പമ്പിലെ ജീവനക്കാരിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലും മുൻപ് ജോലി ചെയ്തവരെ കുറിച്ചുള്ള അന്വേഷണത്തിലും സാദിഖിലേക്ക് എത്തുകയും കവർച്ചക്ക് ശേഷമുള്ള ആഡംബര ജീവിതരീതികളും നിരീക്ഷിച്ചിരുന്നു.തുടർന്ന് ഇയാൾ വാടകക്ക് താമസിക്കുന്ന മെൻസ് ഹോസ്റ്റലിൽ നിന്നും പിടികൂടുകയുമായിരുന്നു.

സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻ ദാസ്,ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ,സുനോജ് കാരയിൽ,അർജ്ജുൻ അജിത്ത്,സുമേഷ് ആറോളി,മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു,സബ്ബ് ഇൻസ്പെക്ടർ അബദുൾ റസാഖ്,സിപിഒ വിനോദ് രാമിനാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close