HealthKERALAlocalTechnology

കേരളത്തില്‍ ആദ്യമായി റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി വിജയകരമായി പൂര്‍ത്തിയായി

കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ കണ്ണൂര്‍ സ്വദേശിയാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്

കോഴിക്കോട് : കേരളത്തില്‍ ആദ്യമായി റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്. ഇടുപ്പ് ഭാഗത്ത് ശക്തമായ വേദനയും നടക്കുവാനും കുനിയുവാനും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലുമാണ് ഇദ്ദേഹ ചികിത്സ തേടിയെത്തിയത്,. നേരത്തെ കണ്ണൂരിലെ ഒരു ഹോസ്പിറ്റലില്‍ നിന്ന് ബയോപ്‌സി പരിശോധന നടത്തുകയും ഹൈ ഗ്രേഡ് റിട്രോപെരിറ്റോണിയല്‍ സാര്‍കോമ എന്ന രോഗാവസ്ഥയാണെന്നും മനസ്സിലായതിനെ തുടര്‍ന്നാണ് ആസ്റ്റര്‍ മിംസില്‍ ഡോ. സലീം വി. പി യുടെ അരികിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി നിര്‍ദ്ദേശിച്ചത്.

വയറിനകത്ത് കുടലിന്റെ പിറക് വശമാണ് റിട്രോപെരിറ്റോണിയല്‍ റീജ്യന്‍. ഇവിടെയാണ് ഇദ്ദേഹത്തിന് ട്യൂമര്‍ ഉണ്ടായിരുന്നത്. സങ്കീര്‍ണ്ണമായ കാന്‍സര്‍ വിഭാഗത്തില്‍ പെടുന്ന ട്യൂമറായിരുന്നു ഇത്. ബാധിച്ച ഭാഗവും ചേര്‍ന്നിരിക്കുന്ന ഭാഗവും നീക്കം ചെയ്തതിന് ശേഷം പിന്നീട് മാസങ്ങള്‍ക്കകം റേഡിയേഷന്‍ തെറാപ്പി നല്‍കുക എന്നതാണ് അനുവര്‍ത്തിക്കേണ്ട ചികിത്സാ രീതി. എന്നാല്‍ കുടലിനോട് ചേര്‍ന്ന് കിടക്കുന്ന പുറക് വശമായതിനാല്‍ ഈ ഭാഗം നീക്കം ചെയ്താല്‍ കുടല്‍ അതിലേക്കിറങ്ങിക്കിടക്കുകയും പിന്നീട് റേഡിയോതെറാപ്പി ചെയ്യുമ്പോള്‍ അതിന്റെ പ്രത്യാഘാതം കുടലിലേക്ക് കൂടി ബാധിക്കാനിടയാകും. ഇത് വലിയ പ്രത്യാഘാതത്തിന് സ്വാഭാവികമായയും വഴിവെക്കും.

ഈ അവസ്ഥയെ എങ്ങിനെ തരണം ചെയ്യാം എന്ന് ഓങ്കോളജി സര്‍ജന്മാരും, റേഡിയേഷന്‍ ഓങ്കോളജി ടീമും ഒരുമിച്ച് ചര്‍ച്ച ചെയ്യുകയും ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി അല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങളില്ല എന്ന തീരുമാനത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കളെ ചികിത്സാ രീതിയുടെ പ്രാധാന്യത്തെയും സങ്കീര്‍ണ്ണതകളെയും കുറിച്ച് ബോധ്യപ്പെടുത്തുകയും ചികിത്സയ്ക്ക് തയ്യാറാവുകയുമായിരുന്നു. ഓപ്പറേഷന്‍ തിയ്യറ്ററില്‍ അനസ്‌തേഷ്യ നല്‍കിയ ശേഷം ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്യുകയായിരുന്നു ആദ്യ ഘട്ടം. സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ ഇത് പൂര്‍ത്തിയാക്കുകയും മുറിവിലുള്ള രക്തവും മറ്റും നീക്കം ചെയ്ത ശേഷം വയര്‍ താല്‍ക്കാലികമായി അടയ്ക്കുകയും ചെയ്യുന്നതായിരുന്നു ആദ്യ ഘട്ടം.

ഈ ശസ്ത്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ തന്നെ റേഡിയോതെറാപ്പി യൂണിറ്റായ മറ്റൊരു കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ലിനാക് ഏരിയ പൂര്‍ണ്ണമായും അണുവിമുക്തമാക്കുകയും ഓപ്പറേഷന്‍ തിയ്യറ്ററിന് സമാനമായി സജ്ജീകരിക്കുകയും ചെയ്തു. തുടര്‍ന്ന് രോഗിയെ അനസ്‌തേഷ്യയില്‍ തന്നെ ലിനാക്കിലേക്ക് മാറ്റുകയും അവിടെ നിന്ന് നേരത്തെ അടച്ചഭാഗം തുറക്കുകയും ശസ്ത്രക്രിയയുടെ മുറിവിലേക്ക് വീണുകിടക്കുന്ന കുടല്‍ ഭാഗങ്ങളെ മാറ്റിവെക്കുകയും ചെയ്തു. തുടര്‍ന്ന് റേഡിയോതെറാപ്പിയുടെ അളവ് കൃത്യമായി കണക്കാക്കിയ ശേഷം (High dose radiation in single fraction) വിജയകരമായി അത് നല്‍കുകയുമായിരുന്നു. അതിന് ശേഷം രോഗിയെ സുരക്ഷിതമായി ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക് പുനപ്രവേശിപ്പിക്കുകയും മുറിവ് തുന്നിച്ചേര്‍ക്കുകയുമാണ് ചെയ്തത്.

കേരളത്തില്‍ ആദ്യമായാണ് ഇത്രയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചത്. ഓങ്കോസര്‍ജന്‍ ഡോ. സലീം വി പി യുടെ നേതൃത്വത്തിലുള്ള ടീമിലെ അംഗങ്ങളായ ഡോ. അബ്ദുള്ള, ഡോ. ഫഹീം, ഡോ. ടോണി, റേഡിയേഷന്‍ ഓങ്കോളജിസ്റ്റുമാരായ ഡോ. സതീഷ് പദ്മനാഭന്‍, ഡോ. അബ്ദുള്‍ മാലിക്, അനസ്‌തേഷ്യ ടീം അംഗങ്ങളായ ഡോ. കിഷോര്‍, ഡോ. ഷംജാദ്, ഡോ. പ്രീത, ഡോ. അനീഷ, പാത്തോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ലില്ലി, ഡോ. കവിത, ഡോ. ഷെഹല, മെഡിക്കല്‍ ഓങ്കോളജി ടീം നഴ്‌സിങ്ങ് ജീവനക്കാര്‍ മെഡിക്കല്‍ ഫിസിക്‌സ് ടീം, റേഡിയേഷന്‍ തെറാപ്പി ടെക്‌നോളജിസ്റ്റുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവര്‍ ഉള്‍പ്പെടെ വലിയ വിഭാഗം ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ നേതൃത്വത്തിലാണ് സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close