KERALAlocaltop news

ഞെളിയൻ പറമ്പിൽ ബ്രഹ്മപുരം ആവർത്തിക്കുമെന്ന ആശങ്ക : മുൻകരുതൽ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

 

കോഴിക്കോട് : ഞെളിയൻപറമ്പ് മാലിന്യസംസ്കരണ കേന്ദ്രത്തിൽ ബ്രഹ്മപുരത്ത് സംഭവിച്ചതു പോലുള്ള ദുരന്തം സംഭവിക്കാതിരിക്കാൻ നഗരസഭ സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കോഴിക്കോട് നഗരസഭാസെക്രട്ടറിക്കാണ് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഞെളിയൻ പറമ്പ് സന്ദർശിച്ച ശേഷം കമ്മീഷൻ 2022 ഓഗസ്റ്റ് 30 ന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കമ്മീഷൻ നഗരസഭാസെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഏപ്രിലിൽ കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ഞെളിയൻപറമ്പിൽ അഗ്നിബാധയുണ്ടായാൽ ബ്രഹ്മപുരം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കൗൺസിലർ കെ.സി. ശോഭിത സമർപ്പിച്ച പരാതിയിൽ പറയുന്നു. പിന്നാക്ക ജനവിഭാഗങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്തിന് സമീപമാണ് ഞെളിയൻപറമ്പിലെ മാലിന്യസംസ്ക്കരണ കേന്ദ്രം പ്രവർത്തിക്കുന്നത്.

2019 ൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സോണ്ട ഇൻഫ്രോടെക്ക് എന്ന കമ്പനിക്ക് 7.75 കോടിക്ക് കരാർ നൽകിയെങ്കിലും സമയബന്ധിതമായി പണി പൂർത്തിയാക്കിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഏതുസമയത്തും തീ പിടിക്കാൻ സാധ്യതയുള്ള മാലിന്യകൂമ്പാരം കണ്ട് നിസഹായരാണ് പ്രദേശവാസികളെന്നും പരാതിയിൽ പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close