KERALAlocaltop news

ട്രെയിനിൽ തീയിട്ട സംഭവം; അക്രമിയുടെ രേഖാ ചിത്രം പുറത്തുവിട്ടു

കോഴിക്കോട് : കോഴിക്കോട്; ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) ട്രെയിനിൽ  പെട്രോൾ ഒഴിച്ചു തീ കൊളുത്തി മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ അക്രമിയുടെ രേഖാചത്രം പുറത്തുവിട്ട്  Police, അക്രമം   നടന്ന കംപാർട്ടുമെന്റിലെ യാത്രക്കാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്. പ്രതിയെ  പിടികൂടാൻ ഊർജിത ശ്രമം തുടരുന്നു.    തീപിടുത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂർ റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോൾ ആക്രമണം ഉണ്ടായത്. ‘ഡി-1’ ബോഗിയിലാണ് സംഭവം. തീ ആളിപ്പടർന്നതോടെ യാത്രക്കാർ അടുത്ത കോച്ചിലേക്ക് ഓടി. ചിലർ ചങ്ങല വലിച്ചതോടെ ട്രെയിൻ കോരപ്പുഴ പാലത്തിന് മുകളിലായാണ് നിർത്തിയത്. ഈ സമയം അക്രമി കടന്നുകളഞ്ഞു. പാലത്തിനും എലത്തൂർ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. കോഴിക്കോട് ചാലിയം സ്വദേശികളായ ഷുഹൈബ് -ജസീല ദമ്പതിമാരുടെ മകൾ രണ്ടരവയസ്സുകാരി ഷഹ്റാമത്ത്, ജസീലയുടെ സഹോദരി കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്റിയ മൻസിലിൽ റഹ്‌മത്ത് (45) , മട്ടന്നൂർ സ്വദേശി നൗഫിക് എന്നിവരാണ് മരിച്ചത്. ട്രാക്കിൽ തലയിടിച്ച് വീണ നിലയിലായിരുന്നു മൂവരും. രക്ഷപെടാൻ തീവണ്ടിയിൽനിന്ന് ചാടിയതായാണ് സംശയിക്കുന്നത്. സംഭവത്തിൽ എട്ട് പേർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ പ്രിൻസ് എന്നയാളെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റുള്ളവർ കോഴിക്കോട് മെഡിക്കൽ കോളജിലാണ്. അക്രമി ചുവപ്പു തൊപ്പിയും ഷർട്ടും ധരിച്ച ആളാണെന്നാണു മറ്റു യാത്രക്കാർ പറഞ്ഞത്. കോരപ്പുഴയ്ക്കു സമീപം എത്തിയപ്പോൾ ചുവന്ന കള്ളി ഷർട്ട് ധരിച്ച യുവാവു കോച്ചിലേക്കു കയറി. സീറ്റിനു സമീപത്തെത്തിയ ഇയാൾ രണ്ടു കുപ്പിയിൽ ഇന്ധനം കരുതിയിരുന്നു. ഇതിൽ ഒരു കുപ്പി തുറന്ന് വീശിയൊഴിച്ചു. സമീപത്ത് ഇരുന്നവരുടെ ദേഹത്ത് ഇന്ധനം പരന്നു. എന്താണെന്ന് മനസ്സിലാകും മുൻപ് ഇയാൾ തീ കൊളുത്തി. നിമിഷങ്ങൾക്കകം തീ ആളി. കോച്ചിന്റെ തറയിൽ വീണ ഇന്ധനവും കത്തി, ഇങ്ങനെയാണ് യാത്രക്കാർ നൽകുന്ന വിവരം.പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുന്നു. ആർപിഎഫ് ഇൻസ്പെക്ടർ എസ്.അപർണയുടെയും എലത്തൂർ എസ്ഐ പി.എസ്.ജയേഷിന്റെയും നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. അതേസമയം, കോഴിക്കോട് അപകടം നടന്ന റെയിൽവേ ട്രാക്കിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഒരു ബാഗ് കണ്ടെടുത്തു. ബാഗിൽ നിന്ന് ഒരു കുപ്പി പെട്രോളും മൊബൈൽ ഫോണും കണ്ടെടുത്തു. ട്രാക്കിൽ നിന്ന് കണ്ടെത്തിയ ബാഗിൽ മാവോയിസ്റ്റ് ലഘുലേഖകൾ ഉണ്ടെന്നും സൂചനയുണ്ട്. പ്രതി എന്ന് സംശയിക്കുന്ന വ്യക്തിക്ക് അതുകൊണ്ട് തന്നെ മാവോയിസ്റ്റ് ബന്ധമുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. അന്വേഷണം വഴിതെറ്റിക്കാൻ ബാഗ് ഇവിടെ ഉപേക്ഷിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close