KERALAlocaltop news

ആലങ്കാരികമായ ഗവർണർ പദവി ആവശ്യമില്ല : സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു

കോഴിക്കോട്: ആലങ്കാരികമായ ഗവർണർ പദവി ആവശ്യമില്ലെന്നതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു. നിയമസഭ പാസാക്കിയ ബില്ലുകൾ അനുമതിക്കായി അയക്കുമ്പോൾ തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമില്ല. മന്ത്രിസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ തടഞ്ഞുവെക്കുന്ന സ്ഥിതിയാണ് പല സംസ്ഥാനങ്ങളിലും നടക്കുന്നത്. കേന്ദ്ര സർക്കാറിന്റെ ബലത്തിലാണ് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാർ ഭരണഘടനാപരമായ പ്രതിസന്ധികൾ സൃഷ്ടിക്കുന്നത്. ജനാധിപത്യ സർക്കാറിന്റെ തീരുമാനങ്ങളെ ധരിക്കാൻ ഗവർണർക്ക് അവകാശമില്ല. മന്ത്രിസഭ പാസാക്കുന്ന പ്രധാനപ്പെട്ട ബില്ലുകൾ പിടിച്ചുവെക്കുന്നത് ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിക്കെതിരുമാണ്. എന്നാൽ കേരള ഗവർണർ തരം താണ രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കടന്നക്രമിക്കപ്പെടുന്ന പാർലമെന്ററി വ്യവസ്ഥ- രാഷ്ട്രീയ ചട്ടുകമാവുന്ന ഗവർണർമാർ’ എന്ന വിഷയത്തിൽ സിപിഐ കോഴിക്കോട് ജില്ലാ കൗൺസിൽ നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർക്ക് ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ നിയമനിർമാണം തടസപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബില്ലുകൾ പാസാക്കുക, തടഞ്ഞുവെക്കുക, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കുക തുടങ്ങി മൂന്ന് കാര്യങ്ങളാണ് ഗവർണർക്ക് സ്വീകരിക്കാൻ കഴിയുക. തടഞ്ഞുവെച്ചാൽ അതിൽ അടയിരിക്കാതെ ബില്ലുകൾ പുനപരിശോധിക്കാൻ നിർദ്ദേശിച്ച് തിരിച്ചയയ്ക്കണം. ഭേദഗതികളോടെയോ അല്ലാതെയോ സഭ വീണ്ടും അംഗീകരിക്കുകയാണെങ്കിൽ ഗവർണർ അനുമതി നൽകാൻ ബാധ്യസ്ഥനാണ്. ഇത് ഭരണഘടനയും സുപ്രീം കോടതിയും വ്യക്തമാക്കുന്നുണ്ട്.
മതേതര രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു മതത്തിന്റെ വക്താവായി മാറുമ്പോൾ രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളാണ് തകർന്നടിയുന്നത്. രാഷ്ട്രീയത്തിൽ മതം കലർത്തരുതെന്ന് മതനേതാക്കൾ പോലും വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രിയെത്തുന്നത്. പാർലമെന്റിൽ എല്ലാ ജനാധിപത്യ മര്യാദകളെയും ലംഘിച്ചുകൊണ്ട് ഏകാധിപത്യം നടപ്പാക്കാനാണ് മോഡി ഭരണകൂടത്തിന്റെ ശ്രമം. പാർലമെന്ററി ജനാധിപത്യം എന്നു പറയുന്നത് പ്രതിപക്ഷ സ്വരം കൂടി കേൾക്കുന്നതിന് അവസരം കൊടുക്കുന്നതിനെയാണ്. വിയോജിക്കാനുള്ള അവസരവും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവുമില്ലെങ്കിൽ അത് ഏകാധിപത്യമാണ്. അതീവ സുരക്ഷാ മേഖലയിൽ പെട്ട പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായപ്പോൾ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനാണ് പ്രതിപക്ഷ എം പിമാർക്കെതിരെ സസ്പെൻഷൻ നടപടികൾ കൈക്കൊണ്ടത്. പ്രതിപക്ഷ സ്വരത്തെ അടിച്ചമർത്താനാണ് ഭരണകൂട ശ്രമം. ഹിറ്റ്ലറുടെ അതേ പാതയിലൂടെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയും പോയിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന എല്ലാ നിയമങ്ങളും ഭരണകൂടത്തിന്റെ താത്പര്യത്തിനനുസരിച്ച് മാറ്റിക്കൊണ്ടിരിക്കുന്നത്. പാർലമെന്റിൽ ചർച്ച പോലും ചെയ്യാതെയാണ് നിയമ നിർമാണം നടത്തുന്നത്. ജനാധിപത്യത്തെ പൂർണമായും കശാപ്പു ചെയ്യുന്ന നടപടികളാണ് മോഡി സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരി അധ്യക്ഷത വഹിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി കെ ബിജു, സിപിഐ സംസ്ഥാന എക്സി. അംഗം ടി വി ബാലൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ കെ വിജയൻ എം എൽ എ, ടി കെ രാജൻ മാസ്റ്റർ, ജില്ലാ അസി. സെക്രട്ടറി പി കെ നാസർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ അസി. സെക്രട്ടറി അഡ്വ. പി ഗവാസ് നന്ദി രേഖപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close