
കണ്ണൂർ : രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാതെ കേരളം . മൂന്ന് മാസത്തിനകം തസ്തിക നിർണയിച്ച് സ്പെഷൽ എജുക്കേറ്റർ നിയമന നടപടി പൂർത്തികരിക്കണമെന്ന് 2025 മാർച്ച് ഏഴിനാണ് സുപ്രീകോടതി ഉത്തരവിട്ടത്. നിർണയിച്ച തസ്തികകളുടെ എണ്ണം രണ്ട് മുഖ്യധാര ദിനപത്രങ്ങളിൽ മൂന്നാഴ്ച്ചക്കകം പരസ്യപ്പെടുത്തണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. സുപ്രീം കോടതി വിധിവന്ന് അഞ്ച് മാസം പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ സ്പെഷൽ എജുക്കേറ്റർ തസ്തിക നിർണയം നടത്താൻ തയാറായിട്ടില്ല . കേരളത്തിൽ ഒന്നര ലക്ഷം ഭിന്നശേഷി വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നുവെന്നാണ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച കണക്ക്. 2724 സ്പെഷൽ എജുക്കേറ്റർ ന്മാർ സംസ്ഥാനത്ത് കരാറാടി സ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട് . 25 വർഷത്തോളം സർവീസുള്ള അധ്യാപകരും ഇവരിലുണ്ട്. അതേ സമയം , വിവിധ സംസ്ഥാനങ്ങൾ സ്പെഷൽ എജുക്കേറ്റർ തസ്തിക നിർണയം പൂർത്തിയാക്കി നിയമന നടപടികളിലേക്ക് കടക്കുകയാണ്. പത്ത് വർഷം സേവനം പൂർത്തികരിച്ച സ്പെഷൽ എജുക്കേറ്റർ ന്മാരുടെ സേവന – വേതന വ്യവസ്ഥ നിജപ്പെടുത്തണമെന്ന് 2016 ജൂൺ 30 കേരള ഹൈക്കോടതി ഏകാംഗ ബെഞ്ച് ഉത്തരവിട്ടെങ്കിലും സർക്കാർ അപ്പീൽ നൽകുകയായിരുന്നു. നിയമ സഭ തെരഞ്ഞെടുപ്പിന് എട്ട് മാസം മാത്രം ശേഷിക്കെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കൽ പുതിയ സർക്കാരിൻ്റെ തലയിലിടാൻ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് ആരോപണമുണ്ട്. . സംസ്ഥാനത്ത് സ്പെഷൽ എജുക്കേറ്റർ സ്ഥിരനിയമനം ഉടൻ പൂർത്തികരിച്ച് ഭിന്നശേഷി വിദ്യാർഥികൾക്ക് പൊതുവിദ്യാലയങ്ങളിൽ മികച്ച സേവനം ഉറപ്പാക്കണമെന്ന് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ (സെഫ് കേരള ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു




