
കോഴിക്കോട് : മുൻ കോഴിക്കോട് നോർത്ത് എം എൽ എ യും നിലവിൽ സി പി എം സംസ്ഥാന കമ്മിറ്റിയംഗവുമായ എ. പ്രദിപ്കുമാറിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആക്കിയതിന് പിന്നിൽ ചിലരുടെ ഡബിൾ ഗെയിം അഥവാ രാജതന്ത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പ്രദീപിനെ പൂട്ടിക്കെട്ടി തിരുവനന്തരത്തേക്ക് നാടുകടത്തിയത് ചിലരുടെ ഭാവി രണ്ടാംമന്ത്രി സ്ഥാനം ഉറപ്പിക്കാനും താത്പര്യക്കാർക്ക് സീറ്റ് നൽകാനും ആണെന്നാണ് പാർട്ടിയിലെ തന്നെ ഉപശാലാ സംസാരം. നിലവിൽ വനിതാ സംവരണമായ കോഴിക്കോട് നഗരസഭയിൽ അടുത്ത മേയർ സ്ഥാനം ജനറൽ കാറ്റഗറിയിലാണ്. മേയറായി പൊതുസമ്മതനും മാന്യമായ പെരുമാറ്റത്തിന് ഉടമയുമായ പ്രദീപ് കുമാറിനെ പരിഗണക്കണമെന്ന ചർച്ച പാർട്ടിക്കുള്ളിലുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയനായ പ്രദീപ് കുമാറിനെ തന്നെ മത്സരിപ്പിക്കണമെന്ന ചർച്ചയും നടക്കുന്നുണ്ട്. എന്നാൽ, മുൻപ് വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന പ്രദിപ് കുമാറിനെ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് താത്പര്യമില്ലെന്ന് പാർട്ടിക്കുള്ളിൽ സംസാരമുണ്ട്. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എന്തുകൊണ്ടും യോഗ്യനായ എ. പ്രദീപ്കുമാർ വരുമെന്ന ധാരണയിലായിരുന്നു പാർട്ടിയിലെ ഒരു വിഭാഗം. എന്നാൽ ചിലർ ഇടപെട്ട് തന്ത്രപൂർവ്വം പ്രദീപിനെ ഒഴിവാക്കി. അടുത്ത തെരഞ്ഞെടുപ്പിൽ പ്രദീപ് എം എൽ എ ആയാൽ സീനിയറും പൊതുസമ്മതനും ജനകീയനും എന്ന നിലയിൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടി വരും. അപ്പോൾ പി.എ. മുഹമ്മദ് റിയാസിൻ്റെ രണ്ടാം മന്ത്രി മോഹം നടക്കാതെ വരും. ഇനി പ്രദീപ് മേയറായാലും നഗരത്തിൽ ഒന്നാമനായി മാറും. ഇതു രണ്ടും ഒഴിവാക്കുകയാണത്രെ ഒറ്റവെടിക്ക് രണ്ടു പക്ഷി എന്ന രീതിയിൽ പ്രദീപിനെ തിരുവനന്തപുരത്തേക്ക് പറിച്ചുനട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം എന്ന ചെറിയ ലോട്ടറി നൽകി എന്നു വരുത്തി തീർത്ത് മകളുടെ ഭർത്താവായ പി.എ മുഹമ്മദ് റിയാസിന് സൂപ്പർ വിഷു ബംപർ നൽകാൻ വഴിയൊരുക്കിയതിനെ രാജതന്ത്രമായാണ് കാണുന്നത്. റിയാസിൻ്റെ അടുപ്പക്കാരനായ പി.നിഖിൽ, കോൺഗ്രസ് വിട്ടുവന്ന കെ . പി . അനിൽകുമാർ എന്നിവയെയാണത്രെ കോഴിക്കോട് നോർത്തിലേക്ക് പരിഗണിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിൻ്റ വലം കൈ ആയാണ് പി. നിഖിൽ അറിയപെടുന്നത് . കോഴിക്കോട് മേയറായി പി . നിഖിലിന് പുറമെ നിലവിലെ ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദിനെയും പരിഗണിക്കുന്നുണ്ട്. വനിതാ സംവരണ മണ്ഡലം പ്രഖ്യാപിച്ച ശേഷമെ ഇതു സംബന്ധിച്ച ചിത്രം കൂടുതൽ വ്യക്തമാകൂ.