
തിരുവനന്തപുരം:
നാട്ടുകാരുടെ ദീർഘകാല ആവശ്യമായ കോഴിക്കോട്-വയനാട് ബദൽ പാത ‘പൂഴിത്തോട്-പടിഞ്ഞാറെത്തറ’ റോഡിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി . പി.കെ. ബഷീർ, കൃഷിവകുപ്പ് മന്ത്രി . ടി. സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വടകര എം.പി.. ഷാഫി പറമ്പിൽ, പേരാമ്പ്ര എം.എൽ.എ. . ഫാത്തിമ തഹ്ലിയ എന്നിവരും പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി . അദീല അബ്ദുള്ള, ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ച യോഗത്തിൽ, നിർദ്ദിഷ്ട പദ്ധതിയുടെ നിലവിലെ സ്ഥിതിയും ഭാവിനടപടികളും വിശദമായി വിലയിരുത്തി.
നിലവിൽ പൂഴിത്തോട്-പടിഞ്ഞാറെത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ പൂർണ്ണമായി നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ, അത് അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയിട്ടുള്ള പഠനങ്ങളുടെ റിപ്പോർട്ടുകൾ അടിയന്തരമായി സമർപ്പിക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയോട് നിർദേശിച്ചു. കൂടുതൽ ഇൻവെസ്റ്റിഗേഷൻ ആവശ്യമായി വരുന്ന പക്ഷം അതിനുള്ള തുക അനുവദിക്കാനും, തുടര്പഠനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വനംവകുപ്പിന്റെ അനുമതി വേഗത്തിൽ നേടിയെടുക്കാനും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ തീരുമാനമായിട്ടുണ്ട്.
മറ്റ് ബദൽ പാതകളെ അപേക്ഷിച്ച് ദൂരവും വനമേഖലയും കുറഞ്ഞതും, ടണൽ ഉൾപ്പെടെയുള്ള ആധുനിക നിർമ്മിതികൾ അടങ്ങുന്നതുമായ ഈ നിർദ്ദിഷ്ട പാതയ്ക്ക് പ്രാഥമിക പരിശോധനയിൽ 1800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. നിർണ്ണായകമായ ഈ പദ്ധതിയുടെ ഇൻവെസ്റ്റിഗേഷൻ പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനും തുടർനടപടികൾ വേഗത്തിലാക്കുന്നതിനുമായി വരുന്ന ജൂലൈ 15-ന് പൊതുമരാമത്ത്, വനം, കൃഷി, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ വിപുലമായ സംയുക്ത യോഗം വീണ്ടും ചേരുവാൻ തീരുമാനിച്ചിട്ടുണ്ട്. പാത യാഥാർത്ഥ്യമാകുന്നതോടെ വയനാട് ചുരത്തിലെ കടുത്ത യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകും.




