KERALAlocaltop news

.ചെത്ത് തൊഴിലാളിയുടെ മരണം – ആറളം ഫാമിലെ കൃഷിയിടത്തിൽ നിന്നും 21 ആനകളെ വനത്തിലേക്ക് തുരത്തി

 

ഇരിട്ടി: ആറളം ഫാമിൽ ചെത്തു തൊഴിലാളി കാട്ടാന അക്രമത്തിൽ മരിക്കാനിടയായതിനെത്തുടർന്ന് ആനകളെ വനത്തിലേക്ക് തുരത്താനുള്ള നടപടി വനം വകുപ്പധികൃതർ ആരംഭിച്ചു. ഫാമിലെ കൃഷിയിടത്തിൽ താവളമടിച്ച കാട്ടാനക്കൂട്ടത്തിൽ നിന്നും 21 എണ്ണത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കയറ്റി വിട്ടു. നാൽപ്പത്ൽ മുതൽ അറുപതു വരെ ആനകൾ ഫാമിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.
തിങ്കളാഴ്ച്ച ഫാമിലെ ഒന്നാം ബ്ലോക്കിൽ വെച്ച് കാട്ടാനയുടെ അക്രമത്തിൽ ചെത്ത് തൊഴിലാളിയായ റിജേഷ് മരണമടഞ്ഞിരുന്നു. മരണത്തെ തുടർന്ന് രോക്ഷാകുലരായ നാട്ടുകാർ ഡി എഫ് ഒ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞു വെച്ചിരുന്നു. ഫാമിനുളളിൽ നിന്നും ജനവാസ മേഖലയിൽ നിന്നും കാട്ടനകളെ വനത്തിലേക്ക് ഉടൻ തുരത്തണമെന്ന ആവശ്യം ശക്തമാവുകയും അധികൃതർ ഉറപ്പു നൽകുകയും ചെയ്തതിന് ശേഷമാണു പ്രതിഷേധം അവസാനിപ്പിച്ചത്. ഇതാണ് ചൊവ്വാഴ്ച തന്നെ വനം വകുപ്പ് ആനകളെ തുരത്തൽ നടപടിയിലേക്ക് കടക്കാൻ കാരണം.
ആറളം വന്യജീവി സങ്കേതത്തിൽ നിന്നും 15 കിലോമീറ്റർ പിന്നിട്ടെത്തിയ ആനക്കൂട്ടത്തെ വളരെ സാഹസികമായാണ് വനത്തിലേക്ക് തുരത്തിയത്. ജനവാസ മേഖലയായ പാലപ്പുഴയോട് ചേർന്ന ഫാമിന്റെ അതിർത്തിയിൽ വരുന്ന 1,2 ബ്ലോക്കുകളിലായിരുന്നു 20തോളം വരുന്ന ആനക്കൂട്ടം. ഒന്നാം ബ്ലോക്കിലെ തെങ്ങിൻ തോപ്പിൽ നിന്നാണ് തിങ്കളാഴ്ച്ച കൂട്ടം തെറ്റി നിന്ന മോഴയാന റിജേഷിനെ ചവിട്ടിക്കൊന്നത്. ചെത്ത് തൊഴിലാളികളാണ് ആനക്കൂട്ടത്തിന്റെ സഞ്ചാര പാത വനപാലക സംഘത്തിന് കൈമാറിയത്. ഒന്ന് , രണ്ട് ബ്ലോക്കുകളിൽ നിന്നും കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശത്തുകൂടി കീഴ്പ്പള്ളി – പാലപ്പുഴ റോഡ് കടത്തി ഫാം സ്‌കൂളിന് സമീപത്തുകൂടി വനമേഖലയോട് ചേർന്ന കോട്ടപാറ വരെ എത്തിച്ചു. ഇതിൽ 11 എണ്ണത്തോളം വരുന്ന ഒരു സംഘം ആനകൾ തിരിഞ്ഞോടി ആറാം ബ്ലോക്കിൽ നിന്നും നാലാം ബ്ലോക്കിലേക്ക് കടന്നു. അവശേഷിക്കുന്ന 10 എണ്ണത്തെ കോട്ടപ്പാറ വഴി ആറളം വന്യജീവി സങ്കേതത്തിലേക്ക് കടത്തിവിടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close