KERALAlocaltop news

മനസോടിത്തിരി മണ്ണ്; വീടില്ലാത്തവർക്ക് കോഴിക്കോട് നഗരസഭ വീടൊരുക്കും

കോഴിക്കോട്: നഗരത്തിലെ വീടില്ലാത്തവർക്ക് വീടൊരുക്കാനുള്ള ഭൂമിക്കായി കോർപ്പറേഷൻ സുമനസുകളുടെ സഹായം തേടും. സംസ്ഥാന സർക്കാറിന്‍റെ മനസോടിത്തിരി മണ്ണ് എന്ന കാമ്പയിൻ ഭാഗമായാണിത്. കോർപ്പറേഷനിൽ 4500 ഓളം വീടിനായുള്ള അപേക്ഷകളാണ് ഉള്ലതെന്നും ഭൂമിയ്ക്കായി എല്ലാവരും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും നഗരസഭ കൗൺസിൽയോഗത്തിൽ അധ്യക്ഷത വഹിച്ച മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ആദ്യ ഘട്ടമായി ഭൂമി നൽകാൻ തയ്യാറുള്ളവരുടെ യോഗം ചേരും. ജൂണിൽ തന്നെ നടപടികൾ ആരംഭിക്കുമെന്ന് മേയർ പറഞ്ഞു.
ഭൂരഹിത ഭവനരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നഗരസഭ  സമിതി രൂപീകരിച്ചിട്ടുണ്ട്. മുഴുവൻ കൗൺസിലർമാരും പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പാർക്കിങ് പ്ലാസ പണിയുന്നതിന് പഴയ കിഡ്സൺ കോർണറിലെ സത്രം ബിൽഡിങ് പൊളിക്കാനുള്ള കരാറിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകി. പി.കെ.സ്റ്റീൽസ് നൽകിയ 3.610 ലക്ഷം രൂപയുടെ കരാറാണ് അംഗീകരിച്ചത്. മൊത്തം 17 പേർ  പൊളിക്കൽ കരാറിന് അപേക്ഷ നൽകിയതിൽ ഏറ്റവുമധികം തുക വാഗ്ദാനം ചെയ്ത കമ്പനിയെന്ന നിലയിൽ കരാർ നൽകാൻ ധനകാര്യ സ്ഥിരം സമിതിയുടെ ശിപാർശ അംഗീകരിച്ചു കൊണ്ടാണ് കൗൺസിൽ നടപടി. പാർക്കിങ് പ്ലാസ പണിയാൻ തീരുമാനമായെങ്കിലും കെട്ടിടം പൊളി പോലും നടക്കാതെ നീണ്ടു പോവുകയായിരുന്നു.
നഗരത്തിലെ ബസ് ഷെൽറ്ററുകൾ പുതുക്കിപ്പണിഞ്ഞ് നടത്തിപ്പിന് നൽകിയ കരാർ റദ്ദാക്കാൻ നടപടിയെടുക്കും. കരാറെടുത്തയാൾ ഡെപ്പോസിറ്റ് അടക്കാനോ ലൈസൻസ് ഫീ നൽകാനോ പോലും തയ്യാറായിട്ടില്ലെന്നും 32 ബസ് സ്റ്റോപ്പിൽ 24 മാത്രമാണ് പണിതിട്ടുള്ളതെന്നും കൗൺസിലർ കെ.സി. ശോഭിത ശ്രദ്ധ ക്ഷണിച്ചു.
2020 മാർച്ച് 13 നാണ് കരാറായത്. ഒരു വർഷം 4.32 ലക്ഷം അടക്കണമെന്നാണ് വ്യവസ്ഥ .  ഇവർക്ക് ആറ് തവണ നോട്ടീസ് അയച്ചിട്ടും നടപടിയുണ്ടായില്ലെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നും ഡെപ്യൂട്ടി സെക്രട്ടറി എ. അച്യുതൻ പറഞ്ഞു.
കോർപറേഷനിലെ ലൈസൻസികൾ കേസ് കൊടുക്കുന്നത് കാരണം പല കുടിശികളും കെട്ടിക്കിടക്കുകയാണെന്ന്  കെ.മൊയ്തീൻ കോയ ശ്രദ്ധ ക്ഷണിച്ചു.
വാർഡുകളിലെ ആഫ്രിക്കൻ ഒച്ച് ശല്യവും കാട്ടുപന്നി അക്രമവും ഡോ. എസ്. ജയശ്രീ , എം.എൻ. പ്രവീണും കൗൺസിലിന്റെ ശ്രദ്ധയിൽക്കൊണ്ടുവന്നു. മീഞ്ചന്തയിലെ കോർപറേഷൻ സ്ഥലം മാലിന്യ കേന്ദ്രമായി മാറുകയാണെന്നും അത് പരിഹരിക്കണമെന്നും രമ്യ സന്തോഷ് ആവശ്യപ്പെട്ടു. ആവി ക്കൽ തോട് ശുചീകരിച്ച ശേഷം ക്യാമറ വെക്കണമെന്ന് കൗൺസിലർ സി.പി. സുലൈമാൻ പറഞ്ഞു.
റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒറ്റത്തവണയായി  നീക്കാനുള്ള ക്വട്ടേഷൻ 27ന് പരിഗണിക്കുമെന്ന് സെക്രട്ടറി പി.എ.ബിനി അറിയിലച്ചു. ഇതിനായി 10 കമ്പനികൾ തയ്യാറായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close