KERALAlocaltop news

ഓൺലൈൻ ജോലി തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

കോഴിക്കോട്:   ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് മുന്നറിയിപ്പ്. പോലീസിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജാ’ഗ്രതാ നിർദ്ദേശം.     പോസ്റ്റ് ഇങ്ങനെ

കോവിഡ് 19 തീർത്ത പ്രതിസന്ധിയിൽ തൊഴിൽരഹിതരായവരെ ചൂഷണം ചെയ്യാൻ ഓൺലൈനിലൂടെ ജോലി വാഗ്ദാനം നൽകി കബളിപ്പിക്കുന്ന സംഭവങ്ങൾ വ്യാപിക്കുകയാണ്. തട്ടിപ്പിന്റെ രീതികൾ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കിൽ കെണിയിൽപ്പെടാതെ രക്ഷപ്പെടാം.
ആകർഷകമായ തൊഴിൽ ഓഫറുകൾ മുന്നോട്ടുവയ്ക്കുകയും അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാർജുകളും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കാനോ കൈമാറാനോ ആവശ്യപ്പെടുന്നതാണ് പൊതുവായിന്ന് കാണുന്ന തട്ടിപ്പ് രീതി.

വ്യാജ ഓഫർ ലെറ്ററുകളെ സൂക്ഷിക്കുക.

ഓഫർ ലെറ്റർ ആരും വെറുതെ അയയ്ക്കില്ല, പലർക്കും ഇമെയിലിൽ ഇത്തരം ഓഫർ ലെറ്ററുകൾ വരാറുണ്ട്. പ്രശസ്തമായ പൊതുമേഖല- സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ ലെറ്റർപാഡിലായിരിക്കും അയയ്ക്കുക. നിങ്ങളുടെ യോഗ്യതകൾ പോലും പരിഗണിക്കാതെയുള്ള ഇത്തരം ഓഫറുകൾക്കു പിന്നിൽ പോകാതിരിക്കുക.

ഒരു കമ്പനിയും വെറുതെ വിവരങ്ങൾ ശേഖരിച്ച് ഓഫർ ലെറ്റർ അയയ്ക്കില്ല. കൃത്യമായ അപേക്ഷയുടെയും എച്ച്ആർ പ്രോസസിങ്ങിന്റെയും അടിസ്ഥാനത്തിലേ നടപടികളുണ്ടാകൂ. വ്യാജൻമാരെ പേടിച്ചു ക്യൂആർ കോഡ് പോലെയുള്ള സുരക്ഷാ മുൻകരുതലുകൾ ഓഫർ ലെറ്ററിൽ ഉൾപ്പെടുത്തിയ കമ്പനികളുമുണ്ട്. ഓഫർ ലെറ്ററിൽ എന്തെങ്കിലും സംശയം തോന്നിയാൽ കമ്പനി അധികൃതരുമായി സംസാരിക്കുക. മാത്രമല്ല പ്രമുഖ കമ്പനികൾ ഒരിക്കലും ഉദ്യോഗാർത്ഥികളിൽ നിന്നും മുൻ‌കൂർ പണം ആവശ്യപ്പെടാറുമില്ല.

വ്യാജ ഇടനിലക്കാരെ സൂക്ഷിക്കുക

സൈന്യത്തിലും റെയിൽവേ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന വ്യാജ ഇടനിലക്കാർ പണ്ടേ രംഗത്തുണ്ട്. എന്നാൽ ഇന്നു സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് അവർ പ്രവർത്തനം വിപുലപ്പെടുത്തുന്ന കാഴ്ചയാണ്. തൊഴിലന്വേഷകരുടെ പ്രിയ നെറ്റ്‌വർക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്നാണ് ഇത്തരം ഓൺലൈൻ വ്യാജന്മാടെ പ്രധാന താവളം. തൊഴിൽ നേടിത്തരാം എന്ന വാഗ്ദാനവുമായി ഉദ്യോഗാർഥികളെ സമീപിച്ചു പണം തട്ടുന്നു. സൈന്യത്തിനും പൊതുമേഖലാ സ്ഥാപനങ്ങൾക്കുമെല്ലാം കൃത്യവും വ്യക്തവുമായ റിക്രൂട്ടിങ് രീതികളുണ്ട്. ഇടനിലക്കാർ വഴി ജോലി കിട്ടാൻ പോകുന്നില്ലെന്നു മാത്രം ഓർത്തുവച്ചാൽ മതി.

ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടിയിൽ പേരും അംഗീകാരവുമുള്ള സൈറ്റുകളെ മാത്രം ഓൺലൈൻ ജോലികൾക്ക് ആശ്രയിക്കാൻ ശ്രദ്ധിക്കണം. എന്താണു ജോലി എന്ന കൃത്യമായ ബോധ്യവും വേണം.

പ്രശസ്ത പൊതുമേഖലാ -സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളുടെ വ്യാജപ്പതിപ്പ് തയാറാക്കിയുള്ള തട്ടിപ്പും പ്രചാരത്തിലുണ്ട്. ഇവയിൽ തൊഴിൽ വിജ്ഞാപനങ്ങൾ പോസ്റ്റ് ചെയ്യും. വാട്‌സാപ്പും മറ്റു സമൂഹമാധ്യമങ്ങളും വഴി പ്രചാരണം കൂടിയാകുമ്പോൾ ധാരാളം ഉദ്യോഗാർഥികൾ വലയിൽ വീഴും.വ്യക്തിവിവരങ്ങൾ, സർട്ടിഫിക്കറ്റ് പകർപ്പുകൾ, സാമ്പത്തിക വിവരങ്ങൾ തുടങ്ങിയവ തെറ്റായ വ്യക്തികളുടെ കയ്യിലെത്തുമെന്നതാണ് മറ്റൊരു അപകടം.

ഇത്തരത്തിലുള്ള പരസ്യം കണ്ടാൽ ആദ്യം വെബ്‌സൈറ്റ് പരിശോധിക്കണം. സംശയം ഉണ്ടാകുന്ന പക്ഷം വെബ്‌സൈറ്റിലെ മറ്റു വിവരങ്ങളുടെ ആധികാരികത നോക്കുക. പലപ്പോഴും ഗൂഗിൾ സെർച്ചിലൂടെ തന്നെ വ്യാജന്മാരെ തിരിച്ചറിയാനാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close