INDIAKERALAlocal

2030-ഓടെ ഇന്ത്യന്‍ റെയില്‍വെ പ്രകൃതി സൗഹൃദമാകും; വൈദ്യുതീകരണപദ്ധതിയുമായി കേന്ദ്രം

 

ന്യൂഡല്‍ഹി: 2030-ഓടെ കാര്‍ബണ്‍ രഹിതമാക്കാനുള്ള പദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ സര്‍വ്വീസ് നടത്തുന്ന ഡിസല്‍ എന്‍ജിനുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി വൈദ്യുതവല്‍ക്കരിക്കാനാണ് പദ്ധതി. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്താദ്യമായി കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യമാക്കുന്ന റെയില്‍വെയായി ഇന്ത്യന്‍ റെയില്‍വെ മാറുമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ദിവസേന ഓടുന്ന 13,555 തീവണ്ടികളില്‍ 37 ശതമാനവും ഡീസല്‍ എന്‍ജിനാണ്. പ്രതിവര്‍ഷം രാശരി 500 ഡീസല്‍ എന്‍ജിനുകള്‍ ഒഴിവാക്കി കൊണ്ടാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. 2021 ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ 570 ഡീസല്‍ എന്‍ജിനുകളാണ് വൈദ്യൂതീവല്‍ക്കരിച്ചത്. 2022 മാര്‍ച്ച് മാസത്തോടെ ബാക്കി വരുന്ന 981 ഡീസല്‍ എന്‍ജിനുകള്‍ വൈദ്യൂതീവല്‍ക്കരിക്കുമെന്ന് റെയില്‍വെ മന്ത്രി കുറിച്ചു.

രാജ്യത്ത് ഓരോ വര്‍ഷവും ഉയരുന്ന മലനീകരണതോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് പുറംതള്ളുന്ന കാര്‍ബണിന്റെ 12 ശതമാനവും ഗതാഗത സംവിധാനങ്ങളിലൂടെയാണെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ നാലു ശതമാനവും റെയില്‍വെ സംവിധാനം വഴിയുള്ളതാണ്.

രാജ്യത്തെ മൊത്തം റെയില്‍വെപാതയില്‍ 71 ശതമാനം അതായത് 45,881 കിലോമീറ്റര്‍ പാതയാണ് ഇതുവരെ വൈദ്യുതീകരിച്ചിരിക്കുന്നത്. നിസലവില്‍ ഡല്‍ഹിയും പശ്ചിമ ബംഗാളും ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ 100 ശതമാനം പാതകളും പൂര്‍ണ്ണമായും വൈദ്യുതീകരിച്ച് കഴിഞ്ഞു.

കേരളത്തിലാകട്ടെ 81.82 ശതമാനം റൂട്ടുകളാണ് ഇതുവരെ വൈദ്യുതീകരിച്ചത്. പാലക്കാട്-പൊള്ളാച്ചി, ഷൊര്‍ണൂര്‍-നിലമ്പൂര്‍, കൊല്ലം-ചെങ്കോട്ട പാതകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ കൊല്ലം- ചെങ്കോട്ട പാതകളിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇലക്ട്രിക് എന്‍ജിനുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി എറണാകുളത്ത് ലോക്കോഷെഡ് ഉടന്‍ സ്ഥാപിക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.

റെയില്‍വെ പൂര്‍ണ്ണമായും വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി 20 ഗിഗാ ഹേര്‍ട്സിന്റെ സോളാര്‍ വൈദ്യുതി പദ്ധതി റെയില്‍വെ ആരംഭിച്ച് കഴിഞ്ഞു. 1.7 മെഗാ ഹേര്‍ട്സിന്റെ സോളാര്‍ പ്ലാന്റ് മധ്യപ്രദേശിലെ ബിനയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹരിയാനയിലെ ദീവാനയിലും ഛത്തീസഗഢിലെ ഭിലായിയലും സോളാര്‍ പ്ലാന്റുകള്‍ നിര്‍മാണഘട്ടത്തിലാണ്. റെയില്‍ പാളങ്ങള്‍ കടന്നുപോകുന്ന ഭൂമി ഉപയോഗിച്ച് 20 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. എല്ലാ സംസ്ഥാനങ്ങളിലും റെയില്‍വേയുടെ സബ്സ്റ്റേഷനുകളോടു ചേര്‍ന്ന് സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈദ്യുതീകരണത്തിന് പിന്നില്‍ നില്‍ക്കുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ റെയില്‍വെ സംവിധാനമുള്ള അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഒഴിച്ചാല്‍ നാലാംസ്ഥാനത്ത് വരുന്നത് ഇന്ത്യന്‍ റെയില്‍വെയാണ്. 67,368 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാളങ്ങളും 7,300 സ്റ്റേഷനുകളുമുള്‍ക്കൊള്ളുന്ന വലിയ റെയില്‍വേ നെറ്റ്വര്‍ക്കാണ് ഇന്ത്യയിലേത്. പ്രതിവര്‍ഷം 800 കോടി യാത്രക്കാരെയും 120 കോടി ടണ്‍ ചരക്കും കൈകാര്യം ചെയ്യുന്നതാണ് ഇന്ത്യന്‍ റെയില്‍വെ. റെയില്‍വേയില്‍ ഉപയോഗിക്കുന്ന വൈദ്യുതിയും പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതിയാണ് 2030-ഓടെ യാഥാര്‍ത്ഥ്യമാകുക.

 

 

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close